ലാബ് നടന്നിട്ടുണ്ടോ? പിന്നെങ്ങനെ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടത്തും? മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ്
വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കൊവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ്. ഇക്കാര്യം ചൂണ്ടികാട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് വി ഡി സതീശൻ കത്ത് നല്‍കി.
ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ പ്രാക്ടിക്കൽ പരീക്ഷകള്‍ നേരിടുമെന്ന് അദ്ദേഹം കത്തിലൂടെ ചൂണ്ടികാട്ടി. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുത്ത് വിദഗ്ദരുമായി ആലോചിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona