പുത്തൻ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം നയപ്രഖ്യാപനവേളയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. അത് ദൌർഭാഗ്യകരമാണ്

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷം. ആരോഗ്യ- വിദ്യാഭ്യാസ-ദുരന്തനിവാരണ രംഗത്തെ് മതിയായ പ്രഖ്യാപനങ്ങളില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സുപ്രധാനമായ ആരോഗ്യ, വിദ്യാഭ്യാസ, ദുരന്തനിവാരണ മേഖലകളിൽ പുതിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പുത്തൻ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. കൊവിഡ് മരണ നിരക്ക് കുറക്കാൻ കഴിഞ്ഞെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇതിൽ ധാരാളം പരാതികളുണ്ട്. കൊവിഡിന് വന്ന ശേഷം (പോസ്റ്റ് കൊവിഡ് രോഗബാധിതരായി) മരണമടയുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് വിഡി സതീശൻ ആരോപിച്ചു. അത് ദൌർഭാഗ്യകരമാണ്. കൊവിഡ് മരണനിരക്ക് മനപൂർവ്വം കുറയ്ക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൊവിഡ് കാലഘട്ടത്തിൽ ഓൺലൈൻ- ഡിജിറ്റൽ ക്ലാസുകളാണ് നടക്കുന്നത്. അതനുസരിച്ച് ഒരു വിദ്യാഭ്യാസത്തിൽ ബദൽ നയം നയ പ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. കഴിഞ്ഞ വർഷങ്ങളെ പോലെ മഹാമാരിക്ക് ഒപ്പം മറ്റ് ദുരിതകാലം കൂടി വന്നേക്കാം. അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഒരു പുതിയ ദുരന്തനിവാരണ പദ്ധതി അനിവാര്യമായിരുന്നു. അതും നയപ്രഖ്യാപന വേളയിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രഖ്യാപനമുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.