വാളയാര്‍ കേസിൽ നിയമസഭ പ്രക്ഷുബ്‍ധം; പ്രതിപക്ഷ എംഎൽഎമാര്‍ സ്പീക്കര്‍ കസേരക്ക് മുന്നിൽ
വാളയാര്‍ കേസിൽ നിയമസഭയിൽ സംഘര്‍ഷാവസ്ഥ. പ്രതിപക്ഷ എംഎൽഎമാര്‍ സ്പീക്കറുടെ ഡയസിന് മുന്നിൽ കയറി ബഹളം വച്ചു.രൂക്ഷമായ ബഹളത്തിനൊടുവിൽ നടപടികൾ വേഗത്തിൽ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു,
തിരുവനന്തപുരം: വാളയാറിൽ ദളിത് പെൺകുട്ടികൾ പീഡനത്തിനിരയായി മരിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. രൂക്ഷമായ വാക്കേറ്റമാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നിയമസഭയിലുണ്ടായത്. സ്പീക്കറുടെ ഡയസിന് മുന്നിൽ കയറി പ്രതിപക്ഷ എംഎൽഎമാര്‍ ബഹളം വച്ചു. വാളയാര്‍ കേസിൽ സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേസ് അട്ടിമറിച്ചതിന് പിന്നിൽ സിപിഎമ്മിന് പങ്കുണ്ടെന്ന ആക്ഷേപവും ഉന്നയിച്ചു.
വാളയാര്‍ കേസിലെ അട്ടിമറി സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ കേസിൽ അട്ടിമറിയില്ലെന്നും ഏത് ഏജൻസി അന്വേഷിക്കണെമന്ന് പരിശോധിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയും സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.