പൊലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ തോമസ്. പരാതി പരിശോധിച്ച് നിയമനടപടി കൈക്കൊള്ളുന്നതിനും, എം.എല്‍.എയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന്‍റെ വധഭീഷണി പരാതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം . ഇടതുപക്ഷത്തിന്‍റെ എംഎൽഎ ആയിട്ടും വേട്ടയാടുന്നു എന്നായിരുന്നു തോമസ് കെ തോമസിന്‍റെ പരാതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇടതുപക്ഷ എംഎല്‍എക്ക് പോലും സംസ്ഥാനത്ത് രക്ഷയില്ല. ഒരാൾ ഒരു എംഎല്‍എയെ കൊല്ലും എന്ന് ഒരു വർഷം മുൻപ് ഭീഷണിപ്പെടുത്തിയ പരാതിയിൽ ഒരു നടപടിയും ആയില്ല.

അന്ന് അന്വേഷിച്ച എസ്പിക്ക് തന്നെയാണ് പുതിയ പരാതിയും കൈമാറിയത്. നാളെ കുട്ടനാട് എംഎല്‍എ ക്ക് എന്തെങ്കിലും പറ്റിയാൽ ആരാകും ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കും എന്ന മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയുന്നു. എല്ലാം പാർട്ടി കോടതിയാണ് തീരുമാനിക്കുന്നത്. പാർട്ടി അന്വേഷണം മാത്രം നടക്കുന്നു. ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടി എടുക്കും എന്ന് പറഞ്ഞത്.പിന്നെ എന്തിനാണ് പൊലീസെന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

അതേസമയം പൊലീസിനെ കുറിച്ച് പരാതി ഇല്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. നല്ല രീതിയിൽ കേസ് അന്വേഷിക്കുന്നുണ്ട്. പാർട്ടിയിൽ പല പ്രശനങ്ങൾ ഉണ്ട്എംഎല്‍എ ആയതു കൊണ്ടാണ് ഡിജിപി ലെവൽ അന്വേഷണം ആഗ്രഹിച്ചത്. സ്വയം ആണ് ഡിജിപിക്ക് പരാതി കൊടുക്കാൻ തീരുമാനിച്ചത്. പൊലീസ് കൃത്യമായി അന്വേഷിക്കും എന്ന് വിശ്വാസമുണ്ട്. സർക്കാരിലും വിശ്വാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എം.എല്‍.എ. നല്‍കിയ പരാതി പരിശോധിച്ച് അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി കൈക്കൊള്ളുന്നതിനും, എം.എല്‍.എയ്ക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്