916 മുദ്രയുള്ള 'പത്തരമാറ്റ്' സ്വർണം, ബാങ്കുകൾ പരിശോധിച്ചിട്ടും ഒരു സംശയവുമില്ല; രേഖകൾ നോക്കി പൊലീസെത്തി പൊക്കി
ജില്ലയിലെ പത്തോളം ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കു പണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. പുല്ലമ്പാറ മരുതുംമൂട് സ്വദേശി മുഹമ്മദ് യൂസഫിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഒറ്റനോട്ടത്തിൽ കണ്ടാൽ 916 മുദ്ര പതിപ്പിച്ച പത്തരമാറ്റ് സ്വർണമാണ് പണയം വെയ്ക്കാൻ കൊണ്ടുവരുന്നത്. ദേശസാൽകൃത ബാങ്കുകൾക്ക് കൈമാറി നടത്തിയ പരിശോധനയിൽ മുക്കു പണ്ടമാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിലുള്ള നിർമ്മാണമായിരുന്നു ഇതിന്. ജില്ലയിലെ പത്തോളം സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളാണ് മുക്കുപണ്ട തട്ടിപ്പിൽ സ്വർണപ്പണയ വായ്പ അനുവദിച്ചത്. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ആനാടുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വെച്ചതിന്റെ രേഖകൾ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്.
മറ്റൊരു സ്ഥാപനത്തിൽ പണയം വെക്കാനുള്ള 11 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം ഉൾപ്പെടെയാണ് പ്രതി യൂസഫിനെ പൊലീസ് പൊക്കിയത്. സ്വർണത്തിൽ പൊതിഞ്ഞ വളകളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചു വരുന്നത്. തമിഴ്നാട്ടിലെ വലിയ സംഘമാണ് വ്യാജ സ്വർണത്തിന്റെ ഉറവിടമെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ മറ്റ് അംഗങ്ങലെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...