കണ്ണൂര്‍ സ്ക്വാഡ് മോഡൽ, കെട്ടിയിട്ട് മുഖം മൂടി സംഘത്തിന്റെ കവർച്ച, പിന്നിൽ അന്തർസംസ്ഥാന സംഘം, അറസ്റ്റ്
പ്രദേശത്ത് മറ്റൊരു വീട്ടിൽ സെപ്തംബറിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ആസൂത്രിതമായി കവർച്ച നടത്തുന്ന വൻ കൊളളസംഘമാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം.

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചിതപ്പിലെ പൊയിലിലെ വീട്ടിലെത്തിയ മുഖം മൂടി ധരിച്ച സംഘം വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയത്. പ്രദേശത്ത് മറ്റൊരു വീട്ടിൽ സെപ്തംബറിലും സമാനരീതിയിൽ മോഷണം നടന്നിരുന്നു. ആസൂത്രിതമായി കവർച്ച നടത്തുന്ന വൻ കൊളളസംഘമാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഘത്തിലുളളവർക്കായി അന്വേഷണം തുടരുകയാണ്.
ചിതപ്പിലെ പൊയിലിലെ ഡോക്ടർ ഷക്കീറിന്‍റെ വീട്ടിലാണ് ആയുധങ്ങളുമായി കയറി സംഘം ആഭരണങ്ങളും പണവും കവര്‍ന്നത്. വീട്ടുടമസ്ഥർ സ്ഥലത്തില്ലാത്തത് മനസ്സിലാക്കിയാണ് മോഷ്ടാക്കളെത്തിയത്. രണ്ട് കുട്ടികളും ബന്ധുവായ അറുപത്തിയഞ്ചുകാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൃദ്ധയെ കെട്ടിയിട്ട് വായിൽ പ്ലാസ്റ്ററൊട്ടിച്ച് ആഭരണങ്ങൾ കവരുകയായിരുന്നു. ഹിന്ദിയിൽ സംസാരിച്ച ഇവർ സിസിടിവി ഹാർഡ് ഡിസ്കും കൈക്കലാക്കി.