പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി കെ ശശിയും താനുമെന്ന് ശശി തരൂർ എം പി

പാലക്കാട്: പാർട്ടിക്കുള്ളിൽ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പി കെ ശശിയും താനുമെന്ന് ശശി തരൂർ എം പി. ഞങ്ങളുടെ പേരിൽ മാത്രമല്ല സാമ്യമെന്നും പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ശബ്ദമുയർത്താൻ അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. എന്‍റെ പാർട്ടിക്കുള്ളിൽ ഞാനും ഞങ്ങൾ രണ്ട് പേരും അതിൽ പരാജയപ്പെട്ടു. പക്ഷെ എന്നെ എന്‍റെ പാർട്ടി പ്രവർത്തക സമിതി അംഗമാക്കിയപ്പോൾ പി കെ ശശിയെ പാർട്ടി പുറത്താക്കുകയാണ് ചെയ്തത്. അങ്ങനെ പി കെ ശശിയെ ഇവിടെ എത്തിച്ചു. ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു തരൂരിന്‍റെ പ്രസംഗം.

കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പ്രസംഗിച്ചിരുന്നു. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ്‌ ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു. ഒറ്റപ്പാലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.

നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും. ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്. 2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്ത് കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ച് ലക്ഷം വീടുകൾ പണിതു എന്ന് എൽ‍ഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011-16 ലെ കണക്കു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും വിഡി സതീശൻ പറഞ്ഞു.

YouTube video player