കൊവിഡ് സ്രവ പരിശോധനാ ഉപകരണം ഇറക്കുന്നതിന് അമിത കൂലി, നടപടിയെടുത്ത് സിഐടിയു
തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഉപകരണം ചുമന്ന് ആശുപത്രിയുടെ ഒന്നാം നിലയിൽ എത്തിച്ചത് വാർത്തയായിരുന്നു.
ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രിയിൽ കൊവിഡ് സ്രവ പരിശോധനാ ഉപകരണം ഇറക്കുന്നതിന് അമിത കൂലി ആവശ്യപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത് സിഐടിയു. സിഐടിയു തുറവൂർ യൂണിറ്റ് കൺവീനർ കെ വിജയനെ സസ്പെന്‍ഡ് ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സേവന അടിസ്ഥാനത്തിൽപോലും ചെയ്യാൻ തയ്യാറാകണം എന്ന നിർദ്ദേശം ലംഘിച്ചതിനാണ് നടപടി എന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും ആരോഗ്യ പ്രവർത്തകരും ചേർന്ന് ഉപകരണം ചുമന്ന് ആശുപത്രിയുടെ ഒന്നാം നിലയിൽ എത്തിച്ചത് വാർത്തയായിരുന്നു.
കൊവിഡ് സ്രവ പരിശോധന ലാബിൽ സ്ഥാപിക്കുന്ന അനുബന്ധ ഉപകരണം ഇറക്കുന്നതിന് 16,000 രൂപയാണ് സിഐടിയു യൂണിയൻ ആവശ്യപ്പെട്ടത്. 225 കിലോ ഭാരമുള്ള ഉപകരണം ഇറക്കാൻ ആദ്യം 4,000 രൂപയും പിന്നീട് 9,000 രൂപയും നൽകാമെന്ന് അറിയിച്ചിട്ടും തൊഴിലാളികൾ സമ്മതിച്ചില്ല. ഇതേ തുടർന്ന് ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും ചേർന്ന് ഉപകരണം താഴെ ഇറക്കി. സംഭവം നാണക്കേടായതോടെയാണ് സിഐടിയു നടപടിയെടുത്തത്.