കാസര്‍കോട് ഓക്സിജൻ പ്രതിസന്ധി: മൂന്ന് കൊവിഡ് രോഗികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മംഗളൂരുവിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതും കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഓക്സിജന്‍ പ്രതിസന്ധി തുടരുന്നു. ഇ.കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി നേരിട്ടതോടെ മൂന്ന് കൊവിഡ് രോഗികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി രണ്ടാം ദിവസവും കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായിട്ടില്ല.
മംഗളൂരുവിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതും കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. മൂന്നൂറ് ഓക്സിജൻ സിലിണ്ടറാണ് കണ്ണൂർ പ്ലാന്‍റിന്‍റെ പരമാവധി ഉത്പ്പാദന ശേഷി. അടിയന്തര ആവശ്യം പരിഗണിച്ച് ആശുപത്രികൾ പരസ്പരം സിലിണ്ടറുകൾ കൈമാറിയാണ് മുന്നോട്ട് പോകുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona