ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ്.
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ പി സി ജോർജ് (p c george) നാട്ടിൽ തിരിച്ചെത്തി. രാത്രി 12 മണിക്ക് ശേഷമാണ് പി സി ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയത്. കോട്ടയം തിരുനക്കരയിൽ ജനപക്ഷം പ്രവർത്തകർ സ്വീകരണം നൽകി. ജന്മനാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്നും ജനങ്ങൾ സത്യം മനസിലാക്കിയെന്നും പി സി ജോര്‍ജ് പറഞ്ഞു. സ്വീകരണത്തിനെത്തിയ ആൾക്കൂട്ടം അതാണ് തെളിയിക്കുന്നത്. ജയിൽ ജീവിതം പുതിയ അനുഭവമായിരുന്നു. പറയാനുള്ളത് കോട്ടയത്തും പറയും. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പള്ളിയിൽ പ്രാർത്ഥിച്ച ശേഷമാണ് ജോർജ് വീട്ടിൽ എത്തിയത്. നാളെ തൃക്കാക്കരയിൽ പി സി ജോർജ് ബിജെപിക്കായി പ്രചാരണത്തിന് എത്തും. 33 വർഷമായി നിയമസഭാംഗമായിരുന്ന പി സി ജോർജ് നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി ഗോപിനാഥ് വ്യക്തമാക്കി. സമൂഹത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് പി സി ജോർജിന്‍റെ പ്രസംഗമെന്നും ജാമ്യം അനുവദിച്ചാൽ ഇനിയും ഇത്തരം പ്രസംഗം ആവർത്തിക്കുമോ എന്ന് ആശങ്കയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഡിജിപി അറിയിച്ചു.
എന്നാൽ കുറ്റകൃത്യം ആവർത്തിക്കില്ലെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നും പി സി ജോർജിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്നാണ് കിഴക്കേക്കോട്ട, വെണ്ണല കേസുകളിൽ ജാമ്യം നൽകിയത്. വൈകിട്ട് ഏഴുമണിയോടെ പി സി ജോർജ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നുമിറങ്ങി. ബിജെപി പ്രവത്തകർ ജയിൽ കവാടത്തിൽ സ്വീകരണം നൽകി. ഇതിനിടെ മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അറിയിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ഡിജിപിക്ക് പരാതി നൽകി.
