നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വിയോജിപ്പുമായി പി ജെ ജോസഫ്
ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത്.
തിരുവനന്തപുരം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയെ തള്ളി പി ജെ ജോസഫ്. പാലായിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സമയം വേണമെന്നും പി ജെ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന സൂചനയും പി ജെ ജോസഫ് നല്‍കി. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കില്ല. പാലായില്‍ വിജയസാധ്യതയും സ്വീകാര്യതയുമാണ് പ്രധാനമെന്നുമായിരുന്നു നിഷാ ജോസിനെ സ്ഥാനാര്‍ത്ഥിയാക്കുമോ എന്ന ചോദ്യത്തിന് മറുപടി.
ഇന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം ഇന്ന് ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി ഇന്നലെ പറഞ്ഞത്. സ്ഥാനാർത്ഥി നിർണ്ണയത്തിനായി ജോസ് പക്ഷം രൂപീകരിച്ച ഏഴംഗ സമിതിക്ക് മുൻപാകെ ഭൂരിഭാഗം പേരും നിഷ സ്ഥാനാർത്ഥിയാകണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇ ജെ അഗസ്തി,ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്വാൽ എന്നിവരുടെ പേരും ചിലർ നിർദ്ദേശിച്ചു. ഏഴംഗ സമിതി ഇന്ന് യോഗം ചേർന്ന് സ്ഥാനാർത്ഥിയുടെ പേര് യുഡിഎഫിന് കൈമാറാനിരിക്കവേയാണ് പി ജെ ജോസഫ് ജോസ് കെ മാണിയെ തള്ളി വീണ്ടും രംഗത്തെത്തിയത്.
വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ താൻ പ്രഖ്യാപിക്കുമെന്നാണ് ജോസഫിന്‍റെ നിലപാട്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ജോസ് വിഭാഗവും പ്രഖ്യാപിക്കുകയും ചിഹ്നം നല്‍കുകയും ചെയ്യുന്നത് ജോസഫുമായിരിക്കും എന്നതായിരുന്നു കഴിഞ്ഞയാഴ്ച യുഡിഎഫ് വച്ച നിര്‍ദ്ദേശം.