പാർട്ടിയെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യമാണ് വാർത്തക്ക് പിന്നിലെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നൽകുന്നതെന്നും പി ജയരാജൻ കുറിച്ചു.

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്ത തള്ളാതെ മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജൻ. വിമർശനവും സ്വയം വിമർശനവും പാർട്ടി രീതിയാണെന്ന് പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വിമര്‍ശനം സംബന്ധിച്ച വാര്‍ത്ത തള്ളാതെയാണ് പി ജയരാജന്‍റെ പോസ്റ്റ്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരായ വിമർശനങ്ങളിലുള്ള വിശദീകരണമായാണ് കുറിപ്പ്. 

മറ്റു പാർട്ടികൾക്ക് ഇല്ലാത്ത സവിശേഷത സിപിഎമ്മിനുണ്ടെന്നും പാർട്ടി കമ്മിറ്റിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്ത കണ്ടുവെന്നും പി ജയരാജൻ കുറിച്ചു. പാർട്ടിയെയും എൽഡിഎഫിനെയും തകർക്കുക എന്ന ലക്ഷ്യമാണ് വാർത്തക്ക് പിന്നിലെന്നും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ശക്തമായ നേതൃത്വം ആണ് നൽകുന്നതെന്നും പി ജയരാജൻ കുറിച്ചു. ആ വിശ്വാസത്തെ ഇടിച്ചു തകർക്കുകയാണ് ലക്ഷ്യമെന്നും തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

ജൂൺ 26,27 തീയതികളിൽ ചേർന്ന സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ച എന്ന രൂപത്തിൽ ചില മാധ്യമങ്ങളിൽ എന്‍റെ പേരുമായി ബന്ധപ്പെട്ട ഒരു വാർത്ത കാണുകയുണ്ടായി. പാർട്ടി സംസ്ഥാന സെക്രട്ടറിയെ പേരെടുത്ത് പറഞ്ഞും മുഖ്യമന്ത്രിയുടെ പേരുപറയാതെയും വിമർശിച്ചു എന്നാണ് ഈ വാർത്തകളിൽ പറയുന്നത്. 

വിമർശനവും സ്വയംവിമർശനവും മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ലാത്തതും കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളതുമായ ഒരു സവിശേഷതയാണ്. പക്ഷേ ഇത്തരം വാർത്തകൾ, വലതുപക്ഷ രാഷ്ട്രീയത്തെ, വിശേഷിച്ച് കോൺഗ്രസിനെയും ആർ.എസ്.എസ്-ബി.ജെ.പിയെയും നിശിതമായി എതിർത്തുകൊണ്ട് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ(എം) നെ തകർക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ്.

 സി.പി.ഐ(എം)നും ഇടതുപക്ഷ രാഷ്ട്രീയത്തിനും നേതൃത്വം നൽകികൊണ്ടും സമൂഹത്തിലെ വിവിധമേഖലകളിൽ ഉയർന്നുവരുന്ന ജീർണ്ണതകൾക്കെതിരായും മുഖ്യമന്ത്രി സ:പിണറായിയും പാർട്ടി സെക്രട്ടറി സ:എം.വി. ഗോവിന്ദൻ മാസ്റ്ററും നൽകുന്ന ശക്തമായ നേതൃത്വത്തിലുള്ള വിശ്വാസം ഇടിച്ചു താഴ്ത്താനുള്ള ഉദ്ദേശമാണ് ഇത്തരം വാർത്തകൾക്ക്‌ പിന്നിലുള്ളത്. അതിനാലാണ് പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം വാർത്താ നിർമ്മിതികൾക്കെതിരായി നിയമനടപടി കൈക്കൊള്ളാൻ ഞാൻ ഉൾപ്പെടെയുള്ളവർ പാർടി സംസ്ഥാന കമ്മിറ്റിയിൽ ഐകകണ്ഠേന തീരുമാനിച്ചത്.