ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. പ്ലീഡർ നിയമനത്തിൽ രാജി കൊണ്ട് വിവാദം അവസാനിക്കില്ലെന്നും, പിഎംശ്രീ വിഷയത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ 'യഥാർത്ഥ ഡീൽ' നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ രാജിയോടെ അവസാനിച്ചുവെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും, സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെയും കടുത്ത വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. നിയമനത്തിൽ പൂർണമായും ചട്ടവിരുദ്ധമായാണ് കാര്യങ്ങൾ നടന്നതെന്നും മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഡ്വക്കറ്റ് ജനറൽ നൽകുന്ന ഔദ്യോഗിക പാനലിൽ നിന്നു മാത്രമേ ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനം നടക്കാൻ പാടുള്ളൂ എന്നാണ് നിയമമെന്ന് പി രാജീവ് പറഞ്ഞു. എന്നാൽ ഈ കീഴ്‌വഴക്കങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു. പലരും ഞങ്ങൾക്ക് പേര് നൽകിയിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ തന്നെ ഈ നിയമനത്തിൽ ഗുരുതരമായ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ രാജി വെപ്പിച്ചത്. അതുകൊണ്ട് തന്നെ രാജി കൊണ്ട് മാത്രം ഈ വിവാദം അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവായിരിക്കെയുള്ള വി.ഡി. സതീശന്റെ നിലപാടുകളിലെ വൈരുദ്ധ്യം പി രാജീവ് വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ പിഎംശ്രീ പദ്ധതിയിലൂടെ കേന്ദ്രം ആർഎസ്എസ് അജൻഡയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാൽ ഇപ്പോൾ അതേ ബിജെപി നയം തന്നെയാണ് വിഡി സതീശനും പ്രതിപക്ഷവും ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. "ഇതാണ് യഥാർഥ ഡീൽ" എന്ന് പരിഹസിച്ച മന്ത്രി, ബിജെപിയും യുഡിഎഫും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ആരോപിച്ചു.