വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തുറന്നുപറഞ്ഞ് മുന്‍ മന്ത്രി പി. രാജീവ്. 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് ആ മുദ്രാവാക്യം സൃഷ്ടിച്ചത്. വർഗ്ഗ ബഹുജന സംഘടനകൾ സ്വതന്ത്രമായിരിക്കണം എന്നത് രേഖകളിൽ മാത്രം വിശ്രമിക്കുന്നു. വെള്ളാപ്പള്ളിയിൽ തെറ്റുപറ്റി. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്.
കമ്പ്യൂട്ടറിൽ ചെയ്യുന്ന പോലെ അൺഡു ചെയ്യാൻ പറ്റില്ല. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലായി. സാങ്കേതികത്വം നോക്കേണ്ടിയിരുന്നില്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ നടപടിയെടുത്ത് പോകണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തിയിട്ടുണ്ട്. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി സമയത്തും പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് കൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ മറികടക്കും എന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.


