നവ ഉദാരവൽകരണ നയങ്ങൾ നടപ്പിലാക്കാനുള്ള രേഖയാണ് അവതരിപ്പിച്ചത്. 10 വർഷം പൊതുമേഖലയില്‍ വന്ന മാറ്റങ്ങൾ റിപ്പോർട്ടില്‍ പരാമർശിച്ചിട്ടില്ല.
കൊച്ചി: സർക്കാരിൻ്റെ സാമ്പത്തിക തൽസ്ഥിതി റിപ്പോർട്ട് വ്യവസായ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളോട് സർക്കാരിൻ്റെ സമീപനം വ്യക്തമാക്കുന്ന രേഖയാണെന്ന് മുന്‍ വ്യവസായ മന്ത്രി പി. രാജീവ്. നെഹ്റുവിയന്‍ ലെഫ്റ്റ് എന്നാണ് മുഖ്യമന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. നെഹ്റു ഇങ്ങനെ അല്ല പൊതുമേഖലയോട് പ്രതികരിച്ചിട്ടുള്ളത്. നവ ഉദാരവൽകരണ നയങ്ങൾ നടപ്പിലാക്കാനുള്ള രേഖയാണ് അവതരിപ്പിച്ചത്. 10 വർഷം പൊതുമേഖലയില്‍ വന്ന മാറ്റങ്ങൾ റിപ്പോർട്ടില്‍ പരാമർശിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങൾ ഏറെ ശക്തിപ്പെട്ട വർഷങ്ങൾ ആണ് കടന്ന് പോയതെന്നും രാജീവ് പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തി. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നാണ് ആരോപിച്ചിരുന്നതെന്നും എന്നാൽ പുതിയ സർക്കാർ പുറത്തുവിട്ട രേഖകളിലൂടെ അന്ന് ഇടതുപക്ഷം പറഞ്ഞതായിരുന്നു ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റെ മുൻകാല വാദങ്ങൾ തെറ്റായിരുന്നുവെന്ന് ഇപ്പോൾ ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഖജനാവിന്റെ ദിവസം തോറുമുള്ള കൃത്യമായ രേഖകൾ ഇത്തരത്തിൽ പരസ്യപ്പെടുത്തരുതെന്നും പ്രതിപക്ഷത്തെ ആക്രമിക്കാൻ വേണ്ടി മാത്രം രാഷ്ട്രീയം പറയരുതെന്നും ബാലഗോപാൽ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ഇനി കിട്ടാനുള്ള വലിയ തുകകളെക്കുറിച്ചോ ഗ്രാന്റുകൾ കേന്ദ്രം വെട്ടിക്കുറച്ചതിനെക്കുറിച്ചോ ധവളപത്രത്തിൽ ഒന്നും പറയുന്നില്ലെന്ന് മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.
