സിപിഐ മുൻ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് കുടുംബം
കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയിൽ നിന്ന് രാജുവിന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി.
ഈ സാഹചര്യത്തിലാണ് രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചത്. പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാർട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നാണ് കുടുംബത്തിൻറെ പരാതി. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുകിൽ കുറിച്ചു.
രണ്ടു തവണ എംഎല്‍എയും രണ്ടു തവണ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായിരുന്ന പി.രാജു ഇന്ന് രാവിലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാജുവിന്‍റെ മൃതദേഹം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കുടുംബം തളളിക്കളയുകയായിരുന്നു. അഴിമതി ആരോപണം ഉന്നയിച്ച് രാജുവിനെ ഒരു വര്‍ഷം മുമ്പ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റെന്ന് കണ്‍ട്രോള്‍ കമ്മീഷന്‍ കണ്ടെത്തിയിട്ടും രാജുവിന്‍റെ തിരിച്ചു വരവിന് ജില്ലാ നേതൃത്വം തടസം നിന്നെന്നാണ് കുടുംബത്തിന്‍റെ പരാതി.
പാര്‍ട്ടിയില്‍ രാജുവിനെ ഉപദ്രവിച്ച നേതാക്കള്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന ആവശ്യവും കുടുംബം സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ വച്ചിട്ടുണ്ട്. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ നടന്ന വ്യക്തിഹത്യ രാജുവിന് കടുത്ത ആഘാതമുണ്ടാക്കിയെന്ന വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മയിലും രംഗത്തെത്തി. നാളെ പറവൂരില്‍ നടക്കുന്ന സംസ്കാര ചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.

