മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി - ഗവർണർ പോരിൽ പരോക്ഷ പരാമർശവുമായി ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍ അവരുമായി വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങും. ഇക്കാര്യങ്ങളെല്ലാം സംസാരിക്കും. പിന്നെ ഏകാഭിപ്രായത്തിലെത്താറാണ് പതിവെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു. ഗോവ യൂണിവേഴ്‍സിറ്റി സിൻഡിക്കറ്റിലേക്ക് ഗുരുവായൂരപ്പൻ കോളജ് മലയാളം വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ്റെ പേര് ശുപാർശ ചെയ്തതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ഗോവ ഗവർണർ ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങായിരുന്നു വേദി.

അതേസമയം ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പിന്തുണ തേടാനാണ് സിപിഎം നീക്കം. ഗവർണർ സർക്കാർ ഏറ്റുമുട്ടൽ സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന പൊതുവികാരമാണ് സിസിയിൽ ഉയർന്നത്. ഗവർണറുടെ നടപടികൾക്കെതിരെ രൂക്ഷ വിമർശനവും യോഗത്തിൽ ഉണ്ടായി. വിഷയം ദേശീയതലത്തിലും ഉയർത്താണ് സിപിഎം നീക്കം.
പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവർണർ വിഷയം കൊണ്ടുവരണമെന്നതിലെ തീരുമാനം യോഗത്തിന് ശേഷം അറിയാനാകും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും കമ്മിറ്റി ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. നാളെ സി ഐ ടി യു സംഘടന റിപ്പോർട്ടും സിസി ചർച്ച ചെയ്യുന്നുണ്ട്.
