വിശ്വാസം സംരക്ഷിക്കപ്പെടും ; വിശാല ബെഞ്ചിൽ പ്രതീക്ഷയുണ്ടെന്ന് പിഎസ് ശ്രീധരൻ പിള്ള
വിശ്വാസ സംരക്ഷണത്തിന് എടുത്ത നിലപാടുകളുടെ വിജയമെന്ന് അവകാശപ്പെട്ട് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള.
ദില്ലി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളിൽ തീരുമാനം എടുക്കും മുമ്പ് മതസ്വാതന്ത്ര്യം സംബന്ധിച്ചവിഷയങ്ങൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനം സന്തോഷം നൽകുന്നതാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരൻ പിള്ള. ബിജെപി സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ വിധിക്കെതിരായ ആഹ്വാനവുമായി ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. വിശ്വാസം സംരക്ഷിക്കപ്പെടും എന്ന് ഉറപ്പായി. രാഷ്ട്രീയ അഭിപ്രായം പറയാൻ ഇല്ലെന്നും പിഎസ് ശ്രീധരൻ പിള്ള ദില്ലിയിൽ മിസോറം ഭവനിൽ പ്രതികരിച്ചു,
ശബരിമല ആചാര സംരക്ഷണത്തിന് ആദ്യമായി സമരത്തിന് ഇറങ്ങിയ ആളെന്ന നിലയിൽ തീഷ്ണമായ അനുഭവങ്ങളുണ്ട്. അന്ന് പറഞ്ഞതിൻ്റെ പേരിൽ കോടതിയലക്ഷ്യം വരെ ആരോപിച്ചവരുണ്ട്. ബാർ കൗൺസിൽ അംഗത്വം റദ്ദ് ചെയ്യാൻ വരെ കേസ് കൊടുത്തു. എന്തിനായിരുന്നു ഈ വിവാദം എന്ന് ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.