കുതിച്ചുയർന്ന് സംസ്ഥാനത്തെ സവാള വില: പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി
പച്ചക്കറി വിലകയറ്റം നിയന്ത്രിക്കാൻ ഹോർട്ടി കോർപ്പ് ഇടപെടുന്നുണ്ടെന്നും അരി വില കൂടിയിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ.
പത്തനംതിട്ട: സംസ്ഥാനത്ത് സവാളയുടെ വിലകയറ്റം പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. വിദേശത്ത് നിന്ന് എത്തിയ സവാളയിൽ 300 ടൺ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി തിലോത്തമൻ പറഞ്ഞു. പച്ചക്കറി വിലകയറ്റം നിയന്ത്രിക്കാൻ ഹോർട്ടി കോർപ്പ് ഇടപെടുന്നുണ്ടെന്നും അരി വില കൂടിയിട്ടില്ലെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു മാസത്തേക്ക് 300 ടൺ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ 75 ടൺ വീതം വാങ്ങാനായിരുന്നു തീരുമാനം. ക്രിസ്മസ് വിപണിയിൽ കൂടുതൽ ആവശ്യം വരുമെന്നതിനാൽ പിന്നീട് രണ്ടുമാസത്തേക്കുള്ളത് ഒന്നിച്ച് ആവശ്യപ്പെടുകയായിരുന്നു. എത്ര കിട്ടുമെന്നോ വില എത്രയെന്നോ വ്യക്തമായിട്ടില്ല. വിദേശ സവാള സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴി വില കുറച്ചു വിൽക്കുന്നതിലൂടെ വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് പ്രതീക്ഷ.