കർഷകരിൽ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാൻഡ് ചെയ്ത് വിൽപന. പാലക്കാട്ടെ മില്ലുകൾ നടത്തുന്നത് വൻ ക്രമക്കേടെന്ന് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തൽ.

പാലക്കാട്: പാലക്കാട് കർഷകരിൽ നിന്ന് സംഭരിച്ച കോടികളുടെ നെല്ല് മുക്കി ബ്രാൻഡ് ചെയ്ത് വിൽപന. പാലക്കാട്ടെ മില്ലുകൾ നടത്തുന്നത് വൻ ക്രമക്കേടെന്ന് സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റ് റിപ്പോർട്ട് കണ്ടെത്തൽ. മില്ലുടമകൾക്ക് ഒത്താശ ചെയ്യുന്നത് സപ്ലൈകോ ജീവനക്കാരെന്നും കണ്ടെത്തി.

നെല്ല് സംഭരണത്തിന് പാലക്കാട് ജില്ലയിൽ സപ്ലൈകോയുമായി സഹകരിക്കുന്നത് 56 മില്ലുകളാണ്. ഇതിൽ അഞ്ചു മില്ലുകളിൽ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന നെല്ല്, മിൽ ഉടമകൾ തമിഴ്നാട്ടിലെത്തിച്ച് പാലക്കാടൻ മട്ട എന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപന നടത്തും. സംഭരിക്കുന്ന 100 കിലോ നെല്ലിന് 68 കിലോ അരി വീതമാണ് മില്ലുടമകൾ സപ്ലൈകോയ്ക്ക് തിരിച്ചുനൽകേണ്ടത്. ഇതിനായി ഗുണമേന്മയില്ലാത്ത അരി പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച് പൊതുവിതരണ സംവിധാനത്തിന് നൽകും, ഇതാണ് മില്ലുകളുടെ രീതിയെന്നാണ് കണ്ടെത്തൽ.

കരാർ വ്യവസ്ഥ ലംഘിച്ചു, നെല്ലു സൂക്ഷിക്കാനുള്ള മാനദണ്ഡം പാലിച്ചില്ല, അനുവദിച്ച പരിധിയിൽ കൂടുതൽ നെല്ല് സ്വീകരിച്ചു, മതിയായ ബാങ്ക് ഗ്യാരണ്ടി ഈടാക്കിയില്ല തുടങ്ങി ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളത്. 600 മെട്രിക് ടൺ സംഭരണ ശേഷിയുള്ള 5 മില്ലുകൾ 27,881 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതിൽ 45 കോടി രൂപ വില മതിക്കുന്ന 15951 മെട്രിക് ടൺ നെല്ലിൻ്റെ കുറവാണ് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming