പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം: സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും
ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: ശ്രീ പദ്‌മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ക്ഷേത്ര ഭരണം സംസ്ഥാന സർക്കാരിന് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് രാജകുടുംബം സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സുപ്രീം കോടതി വിധി പറയുക.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമായിരുന്നു 2011 ജനുവരി 31ലെ ഹൈക്കോടതി വിധി.
ഹൈക്കോടതി വിധി റദ്ദാക്കിയാലും ക്ഷേത്ര ഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രം പൊതുസ്വത്താണെന്ന് വാദത്തിനിടെ രാജകുടുംബവും വ്യക്തമാക്കിയിരുന്നു.