കോട്ടയം പാലാ നഗരസഭയിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കാൻ പുളിക്കകണ്ടം കുടുംബം ഇന്ന് ജനസഭ നടത്തും. വൈകീട്ട് 4.30 നാണ് ജനസഭ. ജനസഭയിലൂടെ അഭിപ്രായം അറിഞ്ഞശേഷം ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കും
കോട്ടയം: കോട്ടയം പാലാ നഗരസഭയിൽ ആർക്ക് പിന്തുണ നൽകണമെന്ന് തീരുമാനിക്കാൻ പുളിക്കകണ്ടം കുടുംബം ഇന്ന് ജനസഭ നടത്തും. വൈകീട്ട് 4.30 നാണ് ജനസഭ. ജനസഭയിലൂടെ അഭിപ്രായം അറിഞ്ഞശേഷം ആരെ പിന്തുണയ്ക്കണമെന്ന് പുളിക്കകണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവർ തീരുമാനിക്കും. ഇവര്‍ മൂന്നുപേരും ജയിച്ച മൂന്ന് വാർഡിലേയും പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുക്കുന്നത്. ഈ യോഗത്തിൽ ഉയരുന്ന ഭൂരിപക്ഷ അഭിപ്രായത്തിന് അനുസരിച്ചാകും ഏത് മുന്നണിയെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കകണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കകണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
പാലാ നഗരസഭയിലെ പ്രതിസന്ധി
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം നിർണായകമാണ്. സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും. കേരള കോൺഗ്രസ് എമ്മിന് നഷ്ടപെട്ട പാലാ നഗരസഭയിലാണ് പുളിക്കകണ്ടം കുടുംബത്തിന്‍റെ തീരുമാനം നിര്‍ണായകമാകുന്നത്. ആകെയുള്ള 26 സീറ്റിൽ 12 ഇടത്ത് ജയിച്ച് എൽഡിഎഫ് ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. 10 സീറ്റിൽ യുഡിഎഫും നാലിടത്ത് സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രരിൽ മൂന്ന് പേര് ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ പുളിക്കണ്ടം എന്നിവരാണ് സ്വതന്ത്രർ.
19 ആം വാർഡിൽ നിന്ന് കോൺഗ്രസ് വിമതയായി മായ രാഹുലും ജയിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് മുന്നണികൾ. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കൾ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ കൃത്യമായൊരു തീരുമാനത്തിലേക്ക് പുളിക്കക്കണ്ടം കുടുംബം എത്തിയിട്ടില്ല. ബിനു പുളിക്കകണ്ടവും ജോസ് കെ. മാണിയും തമ്മിലുള്ള തർക്കങ്ങൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇടത് സ്ഥാനാർത്ഥിയായി ബിനുവിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെ ജോസ് കെ. മാണിയായിരുന്നു എതിർത്തത്. അതേസമയം, പുളിക്കക്കണ്ടം കുടുംബം പിന്തുണയ്ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. ബിനുവും ബിജുവും ദിയയും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. കോൺഗ്രസ് വിമതയായിരുന്നെങ്കിലും മായ രാഹുലും പുളിക്കക്കണ്ടം കുടുംബത്തോടൊപ്പം നിൽക്കാനാണ് സാധ്യത. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷ ആക്കാമെന്നുളള ഉറപ്പിലാകും പുളിക്കകണ്ടം കുടുംബം കൈകൊടുക്കുക. ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം നൽകാൻ യുഡിഎഫ് തയ്യാറാണ്.



