പാലക്കാട് പോത്തുകളോട് ക്രൂരത; വീഴ്ച പറ്റിയത് പൊലീസിനെന്ന് നഗരസഭ
രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 22 പോത്തുകളിൽ രണ്ടെണ്ണത്തിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
പാലക്കാട്: പാലക്കാട് നഗരത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ പോത്തുകള്‍ ചത്ത സംഭവത്തില്‍ പൊലീസിനെ പഴിച്ച് നഗരസഭ. പൊലീസിന്‍റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്നും അംഗീകൃത സംഘടനയ്ക്കേ പോത്തുകളെ കൈമാറാനാകുയെന്നും നഗരസഭ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസ് പറഞ്ഞു. അംഗീകൃത സംഘടന വന്നാല്‍ പോത്തുകളെ കൈമാറാം. കൊല്ലത്തുള്ള ഒരു സംഘടന തയ്യാറായി വന്നെങ്കിലും അവർക്ക് അംഗീകാരമുണ്ടായിരുന്നില്ല.കേസിപ്പോൾ ഹൈക്കോടതിയിലാണെന്നും നഗരസഭ വിശദീകരിച്ചു.
രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 22 പോത്തുകളിൽ രണ്ടെണ്ണത്തിനെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളുള്ളത്. മതിയായ ഭക്ഷണമോ വെള്ളമോ പോത്തുകൾക്ക് നൽകിയിരുന്നില്ലെന്നും നഗരസഭ നടപടി എടുക്കുന്നില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നഗരസഭാ ജീവനക്കാരൻ എത്തി പോത്തുക്കളെ തൊട്ടടുത്ത പറമ്പിലേക്ക് തുറന്നു വിട്ടു. നേരത്തെ രണ്ട് മാസം മുമ്പും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona