ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും

പാലക്കാട്: ചികിത്സാ പിഴവ് മൂലം വലതു കൈ മുറിച്ച് മാറ്റേണ്ടി വന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ 9 വയസുകാരി വിനോദിനിക്ക് ഇന്ന് കൃത്രിമ കൈവച്ചു നൽകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 11 മണിക്കാണ് കൃത്രിമ കൈ വയ്ക്കുക. വിനോദിനിയുടെ സങ്കടാവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സഹായവുമായി എത്തിയത്. കൃത്രിമ കൈ വെക്കാനുള്ള സാമ്പത്തിക സഹായവും വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. വിഡി സതീശൻ ഇന്ന് ആശുപത്രിയിലും എത്തും.

കൃത്രിമകൈ ലഭിക്കാത്തതിനാൽ പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയായിരുന്നു വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമായിരുന്നു. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.