തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി20യിൽ ന്യൂസിലൻഡിനെ 46 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 46 റണ്‍സ് ജയം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 225ന് എല്ലാവരും പുറത്താവുകയായിരുന്നു. 38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ (43 പന്തില്‍ 103) സെഞ്ചുറിയാണ് തുണയായത്. സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം കൂടിയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ (6) സ്വന്തം കാണികളുടെ മുന്നില്‍ നിരാശപ്പെടുത്തിയ മത്സരത്തിലാണ് കിഷന്‍ ഷോ. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.
ന്യൂസിലന്‍ഡിന് മികച്ച തുടക്കാണ് ഫിന്‍ അലന്‍ നല്‍കിയത്. ടിം സീഫര്‍ട്ട് (5) നേരത്തെ മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ (30) കൂട്ടുപിടിച്ച് അലന്‍ ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ അലന്‍ മടങ്ങുമ്പോള്‍ രണ്ടിന് 117 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ രചിനും മടങ്ങി. പിന്നീട് വന്നവരില്‍ ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ഇഷ് സോധി (15 പന്തില്‍ 33) മാത്രമാണ് രണ്ടക്കം കണ്ടത്. ഗ്ലെന്‍ ഫിലിപ്‌സ് (7), മിച്ചല്‍ സാന്റ്‌നര്‍ (0), ബെവോണ്‍ ജേക്കബ്‌സ് (7), കെയ്ല്‍ ജാമിസണ്‍ (9), ലോക്കി ഫെര്‍ഗൂസണ്‍ (3), ഇഷ് സോധി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് പിന്നീട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. പിന്നീട് 11 റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇതിനിടെ അഞ്ച് വിക്കറ്റും വീഴ്ത്തി. ജസ്പ്രിത് ബുമ്രയ്ക്കും ഇന്ന് മോശം ദിവസമായിരുന്നു. നാല് ഓവറില്‍ 58 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല. അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് സഞ്ജുവിന്റെ (6) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. ഹോം ഗ്രൗണ്ടില്‍ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. മൂന്നാം ഓവറിലാണ് സഞ്ജു മടങ്ങുന്നത്. ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ തേര്‍ഡ് മാനില്‍ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച് നല്‍കി. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സാണ് അപ്പോള്‍ ഉണ്ടായിരുന്നത്. പിന്നാലെ അഭിഷേക് ശര്‍മയും (14 പന്തില്‍ 30) പവലിയനില്‍ തിരിച്ചെത്തി. ഫെര്‍ഗൂസണിന്റെ തന്നെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു അഭിഷേക്. പിന്നാലെ കിഷന്‍ - സൂര്യ സഖ്യം 57 പന്തില്‍ 137 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ 15-ാം ഓവറില്‍ സൂര്യ മടങ്ങി. സാന്റ്‌നറുടെ പന്തില്‍ സൂര്യയെ കിവീസ് വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുയായിരുന്നു. ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. എന്തായാലും സഞ്ജുവിന്റെ മടക്കം കിഷന്‍ ശരിക്കും മുതലെടുത്തു. ടി20 ക്രിക്കറ്റില്‍ കിഷന്റെ ആദ്യ സെഞ്ചുറിക്ക് 10 സിക്‌സിന്റേയും ആറ് ഫോറിന്റേയും അകമ്പടിയുണ്ടായിരുന്നു. ഇഷാന്‍ മടങ്ങിയതിന് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ (17 പന്തില്‍ 42) ഇന്നിംഗ്‌സാണ് സ്‌കോര്‍ 270ലെത്തിച്ചത്. ഹാര്‍ദിക് അവസാന ഓവറില്‍ പുറത്തായി. ശിവം ദുബെ (7), റിങ്കു സിംഗ് (8) പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് വഴിമാറിയത്. ന്യൂസിലന്‍ഡ് നാല് മാറ്റം വരുത്തി. ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്‌സ്, കെയ്ല്‍ ജാമിസണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ തിരിച്ചെത്തി.

