Asianet News MalayalamAsianet News Malayalam

പാലക്കാടിനെ വിറപ്പിച്ച കൊമ്പൻ പി ടി സെവൻ പിടിയിൽ; കാഴ്ച മറച്ചു, കാലിൽ വടം കെട്ടി; ഇനി ലോറിയിലേക്ക്

ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് വെച്ച് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്.

palakkad wild elephant pt seven captured by forest department
Author
First Published Jan 22, 2023, 7:35 AM IST

പാലക്കാട് : ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പിടി സെവനെ (ടസ്കർ ഏഴാമൻ) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൌത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. രാവിലെ 7. 10 ന്  അൻപത് മിറ്റർ ദൂരത്ത് നിന്നാണ് പി ടി സെവനെ വെടിവെച്ചത്. ഇടത് ചെവിക്ക് താഴെ മുൻ കാലിന് മുകളിലാണ് ആനക്ക് വെടിയേറ്റത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്നും ഇനി ആനയെ കൂട്ടിലാക്കാനുള്ള ശ്രമം തുടങ്ങിയതായും വനംവകുപ്പ് സ്ഥിരീകരിച്ചു. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. ആവശ്യമെങ്കിൽ മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുംകിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുംകിയാനകളായാണ് പി ടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.  നിലവിൽ കറുത്ത തുണിയുപയോഗിച്ച് കണ്ണ് ഭാഗം മറച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ ശ്രമിക്കുന്നത്. കാലുകൾ വടം ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുന്ന നിലയിലാണ്. 

വൻ സന്നാഹങ്ങളൊരുക്കിയിട്ടും പിടികൊടുക്കാതെ പിടി സെവൻ; കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങുന്നത് വെല്ലുവിളി

ഒരുക്കിയത് വമ്പൻ കൂട് 

മയക്കുവെടിവെച്ച പി ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് പാലക്കാട്ട് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്.ആനക്കൂട്ടിലേക്കുള്ള റാമ്പും പൂർത്തിയാക്കിയിട്ടുണ്ട്. ലോറിയിലാക്കിയാകും ആനയെ ഇവിടേക്ക് എത്തിക്കുക.  

കഴിഞ്ഞ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങി വിഹരിക്കുകയായിരുന്നു പാലക്കാട്‌ ടസ്കർ സെവൻ എന്ന പിടി 7. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് അന്ന് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ,  അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പന്‍ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്‍റെ വരവ്..

 


 

 

Follow Us:
Download App:
  • android
  • ios