Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി: മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അറസ്റ്റിൽ

പാലം പണിയിൽ അഴിമതി കാണിച്ചെന്ന കേസിലാണ് ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. കിറ്റ്‍കോ മുൻ എംഡി അടക്കം മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

palarivattom bridge corruption case t o sooraj arrested
Author
Kochi, First Published Aug 30, 2019, 2:11 PM IST

കൊച്ചി: പാലാരിവട്ടം പാലം പണിയിലെ ക്രമക്കേടിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

കേസിലെ ആദ്യ അറസ്റ്റിൽത്തന്നെ ഉദ്യോഗസ്ഥരിലെ ഉന്നതരെയാണ് വിജിലൻസ് പിടികൂടിയിരിക്കുന്നത്. കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. ടി ഒ സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. 

എന്താണ് പാലാരിവട്ടം പാലം അഴിമതി?

2014-ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത്ത് മേൽപ്പാലം പണിയാനുള്ള അനുമതി നൽകിയത്. നിര്‍മ്മാണ മേല്‍നോട്ടം വഹിച്ചത് കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷനായിരുന്നു. ആര്‍ഡിഎസ് പ്രോജക്ടിനെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‍കോയായിരുന്നു പ്രൊജക്ട് കണ്‍സള്‍ട്ടന്‍റ്. ഡിസൈന്‍ തയ്യാറാക്കിയത് ബെംഗളുരു ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സി. 2014 സെപ്റ്റംബര്‍ 1-ന് പാലം നിര്‍മ്മാണം തുടങ്ങി. 442 മീറ്ററാണ് പാലത്തിന്‍റെ നീളം. 2016 ഒക്ടോബര്‍ 12-ന്, പണി തുടങ്ങി രണ്ട് വർഷത്തിന് ശേഷം, പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

പാലത്തിന്‍റെ നിര്‍മ്മാണച്ചെലവ് 42 കോടിയായിരുന്നു. 2017 ജൂലൈയിലാണ് പാലത്തില്‍ കുഴികളുണ്ടായതായി ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. 

മേല്‍പ്പാലത്തിലെ തകരാറിനെക്കുറിച്ച് ആദ്യം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് പാലാരിവട്ടം സ്വദേശി കെ.വി.ഗിരിജനായിരുന്നു. 2017 ജൂണ്‍ 30-ന് ഗിരിജന്‍ മന്ത്രിക്കു പരാതി നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടു. സ്പാനിന് അടിയിലുളള ബെയറിംഗിനുണ്ടായ തകരാര്‍ മൂലം താല്‍ക്കാലിക താങ്ങ് നല്‍കിയെന്നായിരുന്നു കോര്‍പ്പറേഷന്‍റെ വിശദീകരണം.

2018 സെപ്റ്റംബറില്‍ പാലത്തില്‍ ആറിടത്ത് വിളളല്‍ കണ്ടെത്തി. പാലം വഴി ഗതാഗത നിയന്ത്രണത്തിനു ശുപാര്‍ശ. ബാലത്തിന്‍റെ ബലക്ഷയം ആദ്യം പരിശോധിച്ചത് മദ്രാസ് ഐ.ഐ.ടിയായിരുന്നു. 2019 മാര്‍ച്ച് 27-ന് ഐ.ഐ.ടി. പരിശോധനാ റിപ്പോര്‍ട്ട് നല്‍കി.

മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിലെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു:

  • രണ്ടുഘട്ടങ്ങളായി പാലം പുനരുദ്ധാരണം നടത്തണം.
  • ഗര്‍ഡറുകളിലും തൂണുകളിലും 0.2 മുതല്‍ 0.4 മില്ലീമീറ്റര്‍ വീതിയില്‍ വിളളലുണ്ട്.
  • കോണ്‍ക്രീറ്റ് മിശ്രിതത്തിന്‍റെ നിലവാരമില്ലായ്മ പാലത്തിന്‍റെ ഗര്‍ഡറുകളിലും തൂണുകളിലും പൊട്ടലുണ്ടാക്കി.
  • പിയര്‍ ക്യാപ്പില്‍ നിന്ന് ഗര്‍ഡര്‍ ഇളകിമാറിയത് പാലത്തിന് ബലക്ഷയമുണ്ടാക്കി.
  • കേടായ ബെയറിംഗുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുക.
  • ടാറിങ് പുതുക്കുക
  • ഗര്‍ഡറുകള്‍ പുതിയ സംവിധാനത്തില്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുക

 

തുടർന്ന് ഈ വർഷം മെയ് ഒന്നാം തീയതിയോടെ പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. ആദ്യ 3 വര്‍ഷമുണ്ടാകുന്ന അപാകതകള്‍ കരാറുകാരന്‍റെ ചെലവില്‍ തീര്‍ക്കണമെന്ന കരാര്‍ പ്രകാരം ആര്‍.ഡി.എസ് പ്രോജക്ട്സ് തന്നെ പുനരുദ്ധാരണ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അതില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ഇ.ശ്രീധരനെ കൂടുതല്‍ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

തുടർന്ന് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് എസ്.പി കെ.കാര്‍ത്തിക്കിന് ചുമതല. എറണാകുളം യൂണിറ്റ് ഡി.വൈ.എസ്.പി ആര്‍.അശോക് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപീകരിച്ചു.

2019 ജൂൺ മാസത്തോടെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചു. 17 പേര്‍ക്കെതിരെ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ട്. പാലത്തിന്‍റെ നിര്‍മ്മാണ കരാരെടുത്ത ആര്‍.ഡി.എസ് പ്രോജക്ട്സിന്‍റെ എം.ഡി. സുമിത് ഗോയലിനെ ഒന്നാംപ്രതിയാക്കാന്‍ ശുപാര്‍ശ. 

കേസിൽ അന്വേഷണം നേരിടുന്ന മറ്റുളളവര്‍ - കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എം.ഡി. മുഹമ്മദ് ഹനീഷ്, കിറ്റ്‍കോ മുന്‍ എം.ഡി. സിറിയക് ഡേവിസ്, നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് മഞ്ചുനാഥ്, കിറ്റ്‍കോ ജനറല്‍ മാനേജര്‍മാരായ ജി.പ്രമോദ്, ബെന്നി പോള്‍, സീനിയര്‍ കണ്‍സള്‍ട്ടന്‍റുമാരായ ഭാമ,ഷാലിമാര്‍, കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍, മാനേജര്‍ പി.എം.യൂസഫ്, കിറ്റ്‍കോ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് സന്തോഷ്, പ്രോജക്ട് എന്‍ജിനീയര്‍മാരായ സാന്‍ജോ കെ ജോസ്, ജിജേഷ്, കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ മാനേജര്‍ പി.എസ്.മുഹമ്മദ് നൗഫല്‍, ശരത് എസ് കുമാര്‍, ആര്‍.‍‍ഡി.എസ് അഡീഷണല്‍ ജനറല്‍ മാനേജര്‍ ജയ് പോള്‍, സൈറ്റ് മാനേജര്‍ ജോണ്‍.

Follow Us:
Download App:
  • android
  • ios