പാലത്തായി കേസ്: പ്രതി പത്മരാജന് ജാമ്യം അനുവദിച്ച പോക്സോ കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി
പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു
കൊച്ചി: പാലത്തായി കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതി വിധി ശരിവച്ച് ഹൈക്കോടതി. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.
കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നായിരുന്നു ഇരയായ പെൺകുട്ടിയുടെ അമ്മയുടെ വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചർച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകലായിരുന്നു റിപ്പോർട്ട് ആയി നൽകിയത്.