ചെങ്കോട്ടയ്ക്കടുത്തുള്ള ന്യൂ ലജ്പത് റായ് മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. 

ദില്ലി: ദില്ലി ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്ലറ്റിന്റെ ടെറസ്സിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിൽ വശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്.

ദില്ലി സ്ഫോടനത്തിന്റെ ആഘാതം അറിയാനുള്ള ഒരു തെളിവായി ഈ കൈപ്പത്തി മാറിയേക്കാം. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിലെ ഉന്നത ഉദ്യോ​ഗസ്ഥർ ഇവിടെ എത്തുകയും ചെയ്തു. ഫോറൻസിക് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡോ. ഉമറിന്റെ ശരീര ഭാ​ഗങ്ങൾ കാറിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും കാലാണ് കണ്ടെത്തിയത്. സ്റ്റിയറിങ് വീലിനും ആക്സലറേറ്ററിനും ഇടയിലാണ് കാല് കണ്ടെത്തിയത്. പിന്നീട് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് ഉമർ തന്നെയാണ് കാർ ഓടിച്ചതെന്ന് സ്ഥിരീകരിച്ചത്.