സമസ്ത നേതാക്കൾക്കെതിരെ ഭീഷണിക്കത്തിന് പിന്നിൽ സത്താർ പന്തല്ലൂർ; ഗുരുതര ആരോപണങ്ങളുമായി പാണക്കാട് കുടുംബാംഗം
കൈവെട്ട് പ്രസംഗത്തിൽ കേസെടുത്ത പശ്ചാത്തലത്തിൽ സത്താർ പന്തല്ലൂർ പ്രതിരോധത്തിലാണ്. ഈ സാഹചര്യം സംഘടനയിൽ ഉപയോഗിക്കാനാണ് എതിരാളികളുടെ നീക്കം
![Panakkad family member Sameer Ali allegation against SKSSF leader Sathar panthaloor Samastha kgn Panakkad family member Sameer Ali allegation against SKSSF leader Sathar panthaloor Samastha kgn](https://static-ai.asianetnews.com/images/01hmaeg9drhhvrc46rn6v2yada/samastha--sathar-panthalloor_363x203xt.jpg)
മലപ്പുറം: എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമസ്തയിലെ ഒരു വിഭാഗം. സമസ്തയുടെ മുതിർന്ന നേതാക്കൾക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നിൽ സത്താർ പന്തല്ലൂർ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങൾ ആരോപിച്ചു. സത്താർ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നൽകുമെന്നും സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കഴിഞ്ഞ കുറെ നാളായി സമസ്തയിലെ മുസ്ലീം ലീഗിനെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിൽ ഭിന്നത രൂക്ഷമാണ്. പരസ്യപ്പോര് തുടരുന്ന സാഹചര്യത്തിലാണ് 10 വർഷം മുൻപുള്ള കത്ത് ചൂണ്ടിക്കാട്ടി സത്താർ പന്തല്ലൂരിനെതിരെ എതിർവിഭാഗത്തിന്റെ നീക്കം. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിർന്ന നേതാവുമായിരുന്ന ടിഎം കോട്ടുമല ബാപ്പു മുസ്‌ലിയാർ, സമസ്ത സെക്രട്ടറി എംടി അബ്‌ദുള്ള മുസ്‌ലിയാർ എന്നിവർക്കെതിരെ അധിക്ഷേപങ്ങളും ഗുരുതര ആരോപണങ്ങളും അടങ്ങിയ കത്താണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാക്കുന്നത്. സംഘടനയിൽ ഭിന്നതയുണ്ടാക്കാൻ സത്താർ പന്തല്ലൂരാണ് അന്ന് കത്ത് തയ്യാറാക്കിയതെന്നാണ് ആരോപണം.
കൈവെട്ട് പ്രസംഗത്തിൽ കേസെടുത്ത പശ്ചാത്തലത്തിൽ സത്താർ പന്തല്ലൂർ പ്രതിരോധത്തിലാണ്. ഈ സാഹചര്യം സംഘടനയിൽ ഉപയോഗിക്കാനാണ് എതിരാളികളുടെ നീക്കം. വിഷയത്തിൽ സമസ്തയ്ക്ക് പരാതി നൽകുമെന്നും പാണക്കാട് സമീറലി ശിഹാബ് തങ്ങൾ പറഞ്ഞു. രത്തെ സമസ്തയിൽ സത്താർ പന്തല്ലൂരിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. കൈവെട്ട് പരാമർശത്തിൽ ഉൾപ്പെടെ മുസ്ലീം ലീഗ് നിശബ്ദത പാലിക്കുമ്പോഴാണ് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ പരാതി ഉയരുന്നത് എന്നതും ശ്രദ്ധേയം.