എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണം. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു

കോഴിക്കോട്: പാനൂര്‍ സ്ഫോടനത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകരയിലെ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായത്. ഒരു തെരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നത്?. എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാക്കണം. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ആരെയാണ് ലക്ഷ്യം വെച്ചതെന്ന് സി പി എം വ്യക്തമാക്കണം. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോര. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നത്.

Add Asianetnews as a Preferred SourcegooglePreferred


ചെറുപ്പക്കാരെ ഇങ്ങനെ ഉപയാഗിക്കുന്നത് നിർത്തണം. ഈ ബോംബ് നിർമാണത്തിന് ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. ആർക്കെതിരെ എന്ന് സിപിഎം വ്യക്തമാക്കണം. സ്ഥലങ്ങൾ റെയ്ഡ് ചെയ്തില്ല.പൊലീസ് നടപടി എടുക്കുന്നില്ല. പരിശോധന നടക്കുന്നില്ല. ബോംബിനെ തെരഞ്ഞെടുപ്പ് ഉപകരണമാക്കി മാറ്റുകയാണ് സി പി എം. ക്രൈം എക്സ്പേർട്ടുകളെ സി പി എം കൂടെ നിർത്തുകയാണ്. സിപിഎം പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് ക്രിമിനലുകളുമായുള്ള ബന്ധത്തെ പറ്റി ചോദിക്കണം. നേരിട്ട് ചോദിക്കാൻ പറ്റില്ലെങ്കിൽ വോട്ട് ചെയ്ത് കാണിക്കണം. പാർട്ടിക്ക് ബന്ധമില്ലെന്ന സിപിഎം പല്ലവി ജനങ്ങൾ തള്ളണം. ക്രിമിനൽ സ്ക്വാഡിനെതിരെ ജനങ്ങൾ മുന്നിട്ട് വരണം. പാർട്ടി പുറത്താക്കി എന്ന സിപിഎം പല്ലവി ജനങ്ങളെ വിഡ്ഡിയാക്കുന്നത്. വടകര മണ്ഡലത്തിൽ വ്യാപക പരിശോധന വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.

വടകരയിൽ സിപിഎമ്മിന് പരാജയ ഭീതി അതിനാലാണ് ബോംബ് ഉണ്ടാക്കുന്നത്. യുഡിഎഫിന് പല ബൂത്തുകളിലും ബൂത്ത് ഏജന്‍റിന് ഇരിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ നിരീക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തണം. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല. യുഡിഎഫിന് സ്വതന്ത്രമായി വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയാത്ത ബൂത്തുകൾ ഉണ്ട്. അവിടങ്ങളിൽ നിരീഷണം നടത്താൻ രേഖാമൂലം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ഇപ്പോൾ പൊട്ടിയ ബോംബ് തങ്ങളെ ലക്ഷ്യം വെച്ച് നിർമ്മിച്ചത്.ടി.പി. കേസ് എന്തുകൊണ്ട് ചർച്ചയാക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സംഭവം. വീണ്ടും അക്രമത്തിന് സിപിഎം കോപ്പുകൂട്ടുന്നതിന്‍റെ തെളിവാണ് പാനൂർ സംഭവമെന്നും എത്ര കരുതൽ പറഞ്ഞാലും സിപിഎമ്മിന് പ്രോ ക്രിമിനൽ നിലപാടിലാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

പാനൂർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, സംഘത്തിൽ പത്തോളം പേർ, 2 പേർക്ക് കൂടി പരിക്കേറ്റു

വയറുനിറയെ ഭക്ഷണം കഴിച്ചു, പണം ചോദിച്ചപ്പോള്‍ പൊതിരെ തല്ലി; ഹോട്ടല്‍ ഉടമയെ മര്‍ദിച്ച 2 പേര്‍ അറസ്റ്റിൽ