'ലക്ഷ്യം വച്ചത് എന്നെ മരണപ്പെട്ടത് അനുജന്, സിപിഎം ഗൂഢാലോചന'; മുഹ്സിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്
മൻസൂറിന്റെ കൊലപാതകത്തിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് മുസ്ളിം ലീഗ് ആവശ്യം. ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിപിഐഎം ചായ്വുള്ളയാളാണ് എന്നാണ് ലീഗ് ആരോപിക്കുന്നത്.
പാനൂര്‍: പാനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിന്‍റെ ഗൂഢാലോചനയാണെന്ന് മന്‍സൂറിനൊപ്പം ആക്രമിക്കപ്പെട്ട ചികില്‍സയില്‍ കഴിയുന്ന മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍. പ്രദേശവാസികളായ 20 പേരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് മുഹ്സിന്‍ ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് കെ സുഹൈലിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ആക്രമിച്ച സംഘത്തിലെ ശ്രീരാഗ്, ഷിനോസ് ഉൾപെടെ 20 ലേറെ പേരെ അറിയാമെന്നും മുഹ്സിന്‍ പറയുന്നു. തന്നെ ലക്ഷ്യം വച്ചാണ് ആക്രമി സംഘം എത്തിയതെന്ന് യുഡിഎഫ് ബൂത്ത് ഏജന്‍റ് കൂടിയായിരുന്ന മുഹ്സിന്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്‍റെ ഗൂഡാലോചനയാണ് മുഹ്സിന്‍ ആരോപിക്കുന്നു.
അതേ സമയം മൻസൂറിന്റെ കൊലപാതകത്തിന്‍റെ അന്വേഷണം ക്രൈം ബ്രാഞ്ചിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് മുസ്ളിം ലീഗ് ആവശ്യം. ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സിപിഐഎം ചായ്വുള്ളയാളാണ് എന്നാണ് ലീഗ് ആരോപിക്കുന്നത്. കേസില്‍ പ്രതികളായവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്ന് ദിവസമായിട്ടും പ്രതികളെയൊന്നും പിടിക്കാത്തത് പൊലീസും സിപിഐഎമ്മും ചേര്‍ന്നുള്ള ഒത്തുകളിയാണെന്നും ലീഗ് ആരോപിക്കുന്നു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനെ കേസ് ഏല്‍പ്പിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
അതെ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാനൂരിൽ നാളെ പ്രതിഷേധ സംഗമം. പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുഞ്ഞാലിക്കുട്ടിയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ പാനൂരിലെത്തും. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും. ഡിവൈഎസ്പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് പുതുതായി കേസ് അന്വേഷിക്കുന്നത്. മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് കെ സുഹൈലടക്കം 25 പേരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇതിൽ 11 പേരെ തിരിച്ചറിഞ്ഞു. പിടിയിലായ ഷിനോസ് ഒഴികെ എല്ലാവരും ഒളിവിലാണ്. സംഭവസ്ഥലത്തുനിന്നും പൊലീസിന് മാരകായുധങ്ങളും ഒരു മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. വിലാപയാത്രയ്ക്കിടെ മുസ്ലിംലീഗ് പ്രവർത്തകർ സിപിഎം ഓഫീസുകൾക്കും കടകൾക്കും തീയിട്ട സംഭവത്തിൽ ഇതുവരെ 24 പേർ പിടിയിലായിട്ടുണ്ട്. കൊലപാതകക്കേസും തുടർന്നുണ്ടായ അക്രമണങ്ങളിലും കുറ്റക്കാരെ മുഴുവൻ ഉടൻ പിടികൂടുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.