പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാൻ പൊലീസ് ശ്രമിച്ചെന്ന് കുടുംബം, പാനൂർ പീഡനക്കേസ് പ്രതി റിമാൻറിൽ
പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടു.
Kannur, First Published Apr 16, 2020, 8:06 AM IST
കണ്ണൂർ: പാനൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്ന കേസിൽ പ്രതി പദ്മരാജൻ റിമാൻറിൽ. ഇയാളെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ഇയാൾക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാൽ അറിയിച്ചു.
പ്രതിയെ സ്കൂളിലെത്തിച്ച് തെളിവെടുക്കുന്നത് എപ്പോൾ വേണമെന്ന കാര്യം അന്വേഷണ സംഘം ഇന്ന് തീരുമാനിക്കും. പ്രതിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയുടെ 164 പ്രകാരമുള്ള രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും. അതേ സമയം പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കേസിൽ കോഴിക്കോടടക്കം പലസ്ഥലങ്ങളിൽ പെൺകുട്ടിയെ കൊണ്ടുവരാൻ പൊലീസ് ആവശ്യപ്പെട്ടു. കുഞ്ഞിന് കടുത്ത മാനസീക സമ്മർദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.
Last Updated Apr 16, 2020, 8:15 AM IST