പന്തീരാങ്കാവ് യുഎപിഎ കേസ്: ജാമ്യഹർജിയിൽ വിധി അടുത്ത മാസം
എൻഐ എ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ജാമ്യ ഹർജിയിൽ ഇരുവരും കോടതിയെ അറയിച്ചു
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം 9 ലേക്ക് മാറ്റി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് നടപടി. എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ജാമ്യഹർജിയിൽ ഇരുവരും കോടതിയെ അറയിച്ചു.
എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27 ന് കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.