പന്തീരാങ്കാവ് യുഎപിഎ കേസ്: അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
വ്യാജ തെളിവുകൾ ഉണ്ടാക്കി മാവോയിസ്റ്റ് എന്ന പേരിൽ കുടുക്കിയെന്നാണ് പ്രതികളായ അലനും താഹയും ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്.
കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി മാവോയിസ്റ്റ് എന്ന പേരിൽ കുടുക്കിയതാണെന്നുമാണ് പ്രതികളായ അലനും താഹയും ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്.
ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിലടക്കം പൊലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കും.
കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരുന്നു.