ശബരിമലയിൽ മേൽശാന്തിമാരും ഉൾക്കഴകക്കാരും സമാന്തരമായി നെയ് വിൽക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ സൂക്ഷിച്ചിട്ടുള്ള നെയ്യ് ദേവസ്വം ബോർഡിന് കൈമാറണമെന്നും അഭിഷേകത്തിനുള്ള നെയ്യ് ടിക്കറ്റ് വഴി മാത്രം വാങ്ങണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി: ശബരിമലയിലെ സമാന്തര നെയ് വിൽപ്പന വിലക്കി ഹൈക്കോടതി. മേൽശാന്തിമാരും ഉൾക്കഴകക്കാരും നെയ് വിൽക്കുന്നത് ഹൈക്കോടതി തടഞ്ഞു. മേൽശാന്തിമാരുടെ മുറികളിൽ സൂക്ഷിച്ച നെയ്യ് ഉടൻ ദേവസ്വം ബോര്‍ഡിന് കൈമാറണം. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കണമെന്നാണ് കോടതി വ്യക്തമാക്കി.

മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഈ ഇടപെടൽ. മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരത്തിലാണ് ഭക്തര്‍ക്ക് നെയ് നല്‍കി വന്നിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.

നിലവില്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് തന്നെ നെയ് വില്‍പന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ നെയ് വില്‍പന നടത്തിയത്. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവര്‍ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി. കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകള്‍ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനം വേണ്ടെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.