2010 മുതൽ മൊബൈൽ ഫോണുള്ള ആരുമായും ട്രാക്ക് ചെയ്യപ്പെടാതെ സംസാരിക്കാൻ പ്രതികൾ പണമീടാക്കി സംവിധാനമൊരുക്കി. 2015 മുതൽ പ്രവർത്തനം വിപുലമാക്കിയെന്നുമാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

കോഴിക്കോട്: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ച് വന്ന സമാന്തര ടെലിഫോൺ എക്സേഞ്ച് സംഘം രാജ്യവ്യാപകമായി സമാന്തര എക്സ്ചേഞ്ചുകൾ സ്ഥാപിച്ചിരുന്നതായി കണ്ടെത്തൽ. കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കൊരട്ടി, കൊച്ചി എന്നിവിടങ്ങൾക്ക് പുറമേ, ഡൽഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, എന്നിവിടങ്ങളിലെല്ലാം സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചത്. 2010 മുതൽ മൊബൈൽ ഫോണുള്ള ആരുമായും ട്രാക്ക് ചെയ്യപ്പെടാതെ സംസാരിക്കാൻ പ്രതികൾ പണമീടാക്കി സംവിധാനമൊരുക്കി. 2015 മുതൽ പ്രവർത്തനം വിപുലമാക്കിയെന്നും ഇതിന്റെ തെളിവുകൾ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളാ ക്രൈംബ്രാഞ്ചിൽ നിന്ന് നേരിട്ട് അന്വേഷണ വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം ബംഗളുരുവിൽ വച്ചാണ് ഐബി, റോ ഉദ്യോഗസ്ഥർ കോഴിക്കോടുനിന്നുള്ള അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. ബെംഗളൂരുവിലെയും മൈസൂരിലെയും കേസിൽ അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി ചോദ്യം ചെയ്തു. കർണാടക പൊലീസിൽ നിന്നും ശേഖരിച്ച സൈബർ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.