മാതാപിതാക്കളെ കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുപ്പിക്കണം; ബെംഗളൂരുവിലേക്ക് ഹെലികോപ്ടർ വാടകയ്ക്കെടുത്ത് മകൻ
ഒരപൂർവ്വ കല്യാണ യാത്രയാണിത്. കൊവിഡ് കാലമല്ലായിരുന്നുവെങ്കിൽ കാറിലോ ട്രെയിനിലോ സഞ്ചരിക്കേണ്ട യാത്ര. എന്നാൽ പ്രായമായ അച്ഛനും അമ്മയ്ക്കും കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് പോവാൻ മകൻ ഹെലികോപ്ടർ തന്നെ വാടകയ്ക്കെടുത്തു
പാലക്കാട്: ഒരപൂർവ്വ കല്യാണ യാത്രയാണിത്. കൊവിഡ് കാലമല്ലായിരുന്നുവെങ്കിൽ കാറിലോ ട്രെയിനിലോ സഞ്ചരിക്കേണ്ട യാത്ര. എന്നാൽ പ്രായമായ അച്ഛനും അമ്മയ്ക്കും കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് പോവാൻ മകൻ ഹെലികോപ്ടർ തന്നെ വാടകയ്ക്കെടുത്തു.
കൽപ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാളിനും ഭാര്യ സരസ്വതിയെയും കൊണ്ടുപോകാനാണ് മകൻ നാരായണൻ ഹെലികോപ്ടർ വാടകക്കെടുത്തത്. പാലക്കാട് ഇന്ദിരാഗാന്ധി മുനിപ്പൽ സ്റ്റേഡിയത്തിൽ നിന്നാണ് കുടുംബം ഹെലികോപ്ടറിൽ പറന്നത്.
ലക്ഷ്മി നാരായണന് തൊണ്ണൂറ് വയസും ഭാര്യ സരസ്വതിയ്ക്ക് 85 ഉം പിന്നിട്ടു. കൊച്ചുമകന്‍റെ കല്യാണത്തിന് പോകുന്നതിനോടൊപ്പം ആദ്യമായി ആകാശ യാത്ര നടത്തിയതിന്‍റെ സന്തോഷവമുണ്ട് ഇരുവർക്കും. പാലക്കാട് നിന്ന് ബെംഗളൂരുവിലേക്ക് എത്താൻ ഹെലികോപ്ടറിൽ ഒരു മണിക്കൂറോളം സഞ്ചരിച്ചാൽ മതി.
ബെംഗളൂരുവിലെ ചിപ്സൻ ഏവിയേഷന്‍റേതാണ് ഹെലികോപ്ടർ സർവ്വീസ്. ഒരു മണിക്കൂറിന് ഒരു ലക്ഷത്തിനടുത്താണ് വാടക. കൊച്ചുമകന്‍റെ വിവാഹത്തിൽ പങ്കെടുത്ത് ലക്ഷ്മി നാരായണന്‍റെയും സരസ്വതിയുടെയും മടക്കയാത്രയും ഹെലികോപ്ടറിലാണ്.