പരിഹരിക്കേണ്ട സംഘടനാ പ്രശ്നങ്ങൾ ബാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഭാഗീയത അവസാനിച്ചു. എന്നിട്ടും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നെന്ന് കരട് റിപ്പോർട്ട് പറയുന്നു.

തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സെക്രട്ടേറിയറ്റിൻ്റെ അംഗീകാരം. കഴിഞ്ഞ നാലു വർഷത്തെ രാഷ്ട്രീയ- സംഘടനാ പ്രവർത്തനം വിലയിരുത്തുന്ന റിപ്പോർട്ടിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്. സർക്കാരിന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ തയാറാക്കിയ രേഖ പുതുക്കി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കരട് റിപ്പോർട്ട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കും. ചർച്ചയ്ക്ക് ശേഷം സമിതി റിപ്പോർട്ട് അന്തിമ രൂപം നൽകും. പരിഹരിക്കേണ്ട സംഘടനാ പ്രശ്നങ്ങൾ ബാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഭാഗീയത അവസാനിച്ചു. എന്നിട്ടും ചില ജില്ലകളിൽ പ്രശ്നങ്ങൾ അവശേഷിക്കുന്നെന്ന് കരട് റിപ്പോർട്ട് പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് സംഘടനാ പ്രശ്നങ്ങൾ ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്. 

ചുവപ്പ് പുതച്ച് കൊച്ചി

സിപിഎം സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ കൊച്ചിയിൽ തകൃതിയാണ്. നഗരം സമ്മേളനത്തിന് മുന്നോടിയായി ചുവപ്പണിയുകയാണ്. സമ്മേളനത്തിനുള്ള ഏരിയതല ഫണ്ട് പിരിവ് പൂർത്തിയായി.

കൊച്ചി നഗരത്തിൽ എവിടെ നോക്കിയാലും ചെങ്കൊടി കാണാം. ഒപ്പം കാറൽ മാക്സിന്‍റെയും ചെഗുവേരയുടെമെല്ലാം ചിത്രങ്ങളും ഉണ്ട്. 37 വർഷത്തിന് ശേഷമെത്തുന്ന സംസ്ഥാന സമ്മേളനത്തിനായി എറണാകുളത്തെ ഒരുക്കുകയാണ് സിപിഎം ജില്ല കമ്മിറ്റി. കൊച്ചി നഗരത്തിലെങ്ങും കട്ടൗട്ടറുകൾ ഉയർന്നു കഴിഞ്ഞു. നേതാക്കളുടെ ചിത്രങ്ങൾ മതിലുകളിലും ചുവരുകളിലുമെല്ലാം ആലേഖനം ചെയ്യുന്നതാണ് ഇത്തവണത്തെ ഹൈലൈറ്റ്. മാർച്ച് ഒന്ന് മുതൽ നാല് വരെ കൊച്ചി മറൈൻ ഡ്രൈവിലാണ് സംസ്ഥാന സമ്മേളനം. ഇതിനായി ഇവിടെ കൂറ്റൻ പന്തൽ ഉയരുന്നു. സമ്മേളന വേദിയോടു ചേർന്ന് സെമിനാർ, ചരിത്ര പ്രദർശനം, കലാപരിപാടികൾ എന്നിവയുണ്ടാകും

വിമർശനത്തിന് പാത്രമാകാതിരിക്കാൻ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാകും സംസ്ഥാന സമ്മേളനമെന്ന് നേതൃത്വം ആവർത്തിക്കുന്നു. 1,500 പേരെ മാത്രം പങ്കടുപ്പിച്ചാകും പൊതുസമ്മേളനം. വെർച്വലായി അഞ്ച് ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും. സമ്മേളനത്തിനായുള്ള ബ്രാഞ്ച് തല പിരിവ് നേരത്തെ പൂർത്തിയായിരുന്നു. ഏരിയ തലത്തിൽ പിരിച്ച തുകയും ജില്ല കമ്മിറ്റി ഏറ്റുവാങ്ങി.

Read Also: മൂന്ന് മണി മുതൽ പൊതുദർശനം, വിലാപയാത്ര, ദീപുവിന്റെ സംസ്കാരം നാളെ