കോൺഗ്രസ് ഭരണ സമതിക്കെതിരെ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉദ്യോഗാർത്ഥികളോട് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന ശബ്ദസന്ദേശമാണ് വിവാദമായത്.
പത്തനംതിട്ട: പത്തനംതിട്ട സർവ്വീസ് സഹകരണ ബാങ്കിലെ നിയമനങ്ങളിലെ കോഴ വിവാദത്തിൽ സിപിഎം കോൺഗ്രസ് ഒത്തുകളിയെന്ന് ആരോപണം. കോൺഗ്രസ് ഭരണ സമതിക്കെതിരെ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ട് മരവിപ്പിച്ചു.
ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉദ്യോഗാർത്ഥികളോട് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന ശബ്ദസന്ദേശമാണ് വിവാദമായത്. കഴിഞ്ഞകാലങ്ങളിൽ ബാങ്കിലെ നിയമനങ്ങൾ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന ചില ഭരണ സമിതി അംഗങ്ങളുടെ സ്വകാര്യ സംഭാഷണം പുറത്ത് വന്നത് കഴിഞ്ഞ ജൂലൈ 21 നായിരുന്നു. ഇതിന് പിന്നാലെ ജൂലൈ 22 ന് തന്നെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പോസ്റ്ററും ഇറക്കി. സാമൂഹ മാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയതിനെ പിന്നാലെയാണ് ചില മുതിർന്ന സിപിഎം നേതാക്കൾ ഇടപെട്ടത്.
ബാങ്കിന്റെ ഭരണസമിതി അംഗവും കോഴ വിവാദത്തിൽ ആരോപണ വിധേയനുമായ മുൻ കോൺഗ്രസ് നേതാവ് കെ അജിത് കുമാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് സിപിഎമ്മിന്റെ തണുപ്പൻ നയമെന്നാണ് വിമർശനം. ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് വിമതനായ അജിത്കുമാറിന്റെ പിന്തുണയോടെയാണ് സിപിഎം ഭരണം പിടിച്ചത്.
കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച രാഷ്ട്രീയ എതിരാളികളുടെ ഇപ്പോഴത്തെ മൃദുസമീപനത്തിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് ജില്ലാ കൺവീനർ പ്രസിഡന്റായ ബാങ്ക് ഭരണസമിതി. വിവാദങ്ങൾ ഒതുക്കി തീർക്കാൻ ജില്ലയിലെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ടെന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
