മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും സമാന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു.  

പത്തനംതിട്ട: മലയാലപ്പുഴ ദുർമന്ത്രവാദ കേസില്‍ സമഗ്ര അന്വേഷണം ഉണ്ടാവുമെന്ന് പത്തനംതിട്ട എസ്‍ പി സ്വപ്‌നിൽ മധ്കർ മഹാജൻ. പത്തനംതിട്ട ഡി വൈ എസ്‍ പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. കൂടുതൽ പരാതി കിട്ടിയാൽ നടപടി ഉണ്ടാകും. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും സമാന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‍ പി പറഞ്ഞു. മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദം നടത്തിയിരുന്ന ശോഭന ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഡി വൈ എഫ് ഐ, ബി ജെ പി, കോൺ​ഗ്രസ് പ്രവർത്തകർ ഇവിടേക്ക് പ്രതിഷേധവുമായി എത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. മന്ത്രവാദം നടത്തുന്നവരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു സമരക്കാർ അറിയിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

മുൻകാലങ്ങളിലും വാസന്തി മഠത്തില്‍ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മന്ത്രവാദത്തിലൂടെ ഉന്നമനത്തിലേക്ക് എത്തിക്കും എന്ന രീതിയിലായിരുന്നു ഇവിടുത്തെ പ്രചാരണങ്ങൾ. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. പ്രചരിക്കുന്ന പഴയ ദൃശ്യങ്ങളിൽ മന്ത്രവാദ പൂജ നടത്തുന്നതിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും കാണാം. കുട്ടികളുമായി ബന്ധപ്പെട്ട പൂജകളാണ് ഇവിടെ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആദ്യം ലഭിച്ചിരുന്ന പ്രാദേശിക പിന്തുണ ഇപ്പോൾ ഇവർക്ക് ലഭിക്കുന്നില്ല. ഇവർക്കെതിരെ വൻജനവികാരമാണ് ഉയരുന്നത്.