പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്
പത്തനംതിട്ട: പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തിൽ കാമുകൻ അരുൺ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുൺ മർദിച്ചതായി പോലീസ് കണ്ടെത്തി. മതം മാറി തന്നെ വിവാഹം കഴിക്കണമെന്ന് അരുൺ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന എതിർത്തിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തിൽ ആത്മഹത്യ എന്ന് തെളിഞ്ഞു. സംഭവം സ്ഥലത്തുനിന്ന് തന്നെ കാമുകൻ അരുണിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഷഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുൺ സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബവും സംബന്ധിച്ച പരാതി പോലീസിൽ നൽകി. ഇതോടെയാണ് ആത്മഹത്യാ പ്രയരണയ്ക്ക് കേസെടുത്തത്.
ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹന. തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്താണ് അരുൺ വീട്ടിലെത്തിയത്. വീട്ടിൽനിന്ന് ചില ബഹളം കേട്ടതായും നാട്ടുകാർ വാർഡ് കൗൺസിലറെ അറിയിച്ചു. നാട്ടുകാർ എത്തുമ്പോൾ അരുണും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സ്റ്റെയർ കേസിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ മരിച്ച ഷഹനയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടെന്ന് കണ്ടെത്തി.
ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ ഇയാള് പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും, മതം മാറണമെന്നും അരുൺകുമാർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തന്നെ ഒഴിവാക്കുന്നതിന്‍റെ വൈരാഗ്യത്തിൽ അരുൺകുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇതേ ചൊല്ലി വഴക്ക് ഉണ്ടായി. മറ്റ് മാർഗ്ഗങ്ങളില്ലാതെ അരുൺ വീട്ടിലുള്ളപ്പോൾ തന്നെ ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ.



