ഭാര്യയുടെ കരച്ചിൽ കണ്ട് നാട്ടുകാർ ആംബുലൻസിന് കാത്തില്ല, കാസർകോട് പിക്കപ്പ് വാനിൽ രോഗിയെ ആശുപത്രിയിലെത്തിച്ചു
ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവൻ രക്ഷിക്കാനായില്ല
കാസർകോട്: അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനിൽ ആശുപത്രിയിലെത്തിച്ചു. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാൻ ഉപയോഗിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിരുന്നു. ഭാര്യയുടെ കരച്ചിൽ കണ്ട് ആംബുലൻസ് എത്താൻ കാത്ത് നിൽക്കാതെ നാട്ടുകാർ പിക്കപ്പ് വാൻ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.
ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവൻ രക്ഷിക്കാനായില്ല. അനിത അലമുറയിട്ട് കരഞ്ഞത് കൊണ്ടാണ് ആംബുലൻസിന് കാത്ത് നിൽക്കാതെ പിക്കപ്പ് വാനിൽ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നാട്ടുകാർ പറഞ്ഞു. പിക്കപ്പ് വാനിൽ കൊണ്ടുപോയതിൽ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി. അനിതയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. മരിച്ച സേവ്യറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona