തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കെജിഎംഒഎ 

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ സർജറി ഓ പിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ കെജിഎംഒഎ ശക്തമായി അപലപിച്ചു.. 'ആശുപത്രിയിൽ ഓ പി സമയം കഴിഞ്ഞതിനു ശേഷവും ആത്മാർത്ഥയോടെ രോഗീപരിചരണത്തിൽ ഏർപ്പെട്ടിരുന്ന വനിതാ ഡോക്ടർ ആണ് യാതൊരു പ്രകോപനവും കൂടാതെ കയ്യേറ്റം ചെയ്യപ്പെട്ടത്. ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർ ഗുരുതരമായ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമകാരി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ആശ്വാസകരമാണ് എങ്കിലും വര്‍ദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്'.

'ഗുരുതരാവസ്ഥയിലുള്ള രോഗികൾ അടക്കം ചികിത്സയിലിരിക്കുന്ന ആശുപത്രികളിൽ അക്രമം അഴിച്ചു വിടുന്ന സാമൂഹ്യവിരുദ്ധർ പാവപ്പെട്ട രോഗികളുടെ ആരോഗ്യവും ജീവനും വെച്ചാണ് പന്താടുന്നത്. അതുകൊണ്ടുതന്നെ ആശുപത്രി ആക്രമണങ്ങൾ ഏതു വിധേനയും ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ച് അതിക്രമിച്ചു കടക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നുള്ള സംഘടനയുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്. ആശുപത്രികളിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുകയും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും തിരക്ക് കുറയ്ക്കുന്നതിന് മതിയായ മാനവ വിഭവശേഷി ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്'

ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8:30ന് ജനറല്‍ ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. തുടരെ തുടരെയുള്ള ആശുപത്രി ആക്രമണങ്ങള്‍ തടയാന്‍ വേണ്ട എല്ലാ നടപടികളും സർക്കാരിന്റെയും മേലധികാരികളുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെട്ടു. ആശുപത്രികളുടെ സുരക്ഷ വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കുന്നതിന് മതിയായ മാനവ വിഭവശേഷി ഉറപ്പുവരുത്തുവാനും മതിയായ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെജിഎംഒഎ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ നിർബന്ധിതരായി തീരുമെന്ന് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഡോക്ടർ അരുൺ എ ജോൺ ജില്ലാ സെക്രട്ടറി ഡോക്ടർ പത്മപ്രസാദ് എന്നിവർ അറിയിച്ചു.