നഷ്ടപരിഹാരം നൽകാതെ പയ്യന്നൂരിൽ റോഡ് വികസനം; സ്ഥലം കയ്യേറാൻ മുന്നിൽ സിപിഎം ജനകീയ സമിതി
വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തെ ഭൂമി രജിസ്ട്രേഷൻ വിലയുടെ ഇരട്ടിയെങ്കിലും നഷ്ടപരിഹാരം നൽകണം എന്നാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമം പറയുന്നത്
കണ്ണൂർ: പയ്യന്നൂരിൽ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും റോഡ് നിർമ്മാണത്തിനായി സ്ഥലം കയ്യേറുന്നു. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയ സമിതിയാണ് പെരുമ്പ - മാതമംഗലം പിഡബ്യുഡി റോഡ് വീതികൂട്ടാനായി 50 ലേറെ കുടുംബങ്ങളുടെ സ്ഥലം ഒരു രൂപ പോലും നൽകാതെ കയ്യേറിയത്. കോടതിയുടെ സ്റ്റേ ഉത്തരവ് മറികടന്നായിരുന്നു ഇത്. ജെസിബി ഉപയോഗിച്ച് വീട്ടു മതിലുകൾ പൊളിച്ചിട്ടു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ മുൻകൈ എടുത്താണ് ഈ പ്രവർത്തികൾ.
പെരുമ്പ മുതിയൂർ സ്വദേശിയായ ശരണ്യയ്ക്കും കുടുംബത്തിനും ആകെ 15 സെന്റ് സ്ഥലമാണുള്ളത്. പെരുമ്പ മാതമംഗലം റോഡിന് വീതികൂട്ടുമ്പോൾ ഇവരുടെ രണ്ടര സെന്റ് സ്ഥലം പോകും. നഷ്ടപരിഹാരം നൽകാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് കുടുംബം. മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും വാങ്ങി. എന്നാൽ കഴിഞ്ഞ ദിവസം സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ ജെസിബിയുമായെത്തി വീടിന്റെ മതിൽ ഇടിച്ച് പൊളിച്ചു.
'58-60 കോടി രൂപയുടെ പദ്ധതിയാണിത്. ഞങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വേണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. ഒരു രൂപ നഷ്ടപരിഹാരം തരില്ലെന്നും നിന്നെ കൊന്നിട്ടാണെങ്കിലും റോഡുണ്ടാക്കുമെന്നും ബ്രാഞ്ച് സെക്രട്ടറി ഭീഷണി മുഴക്കി,' - എന്നും ശരണ്യ ആരോപിക്കുന്നു.
ഉപജീവനമാർഗമായ പല ചരക്ക് കടയടക്കം നഷ്ടപരിഹാരമില്ലാതെ വിട്ടു കൊടുക്കേണ്ടി വന്ന അവസ്ഥയുള്ളയാളും പ്രദേശത്തുണ്ടെന്നും അവരൊന്നും പേടിച്ചിട്ട് മുന്നോട്ട് വരാത്തതാണെന്നും നാട്ടുകാരനായ പദ്മനാഭൻ പറഞ്ഞു. . ഇങ്ങനെ ഭൂമി വിട്ടുകൊടുക്കുമ്പോൾ നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് 50 കുടുംബങ്ങൾ പിഡബ്ല്യുഡിക്കും കിഫ്ബിക്കും പരാതി നൽകിയിരുന്നു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ മുന്നിൽ നിന്നാണ് ജനകീയ സമിതി എന്ന പേരിൽ ഒരു പ്രതിഷേധവും വകവയ്ക്കാതെ റോഡിനായി സ്ഥലം അതിക്രമിച്ച് കയ്യേറുന്നത്. എന്നാൽ ഭീഷണിയുള്ളത് കൊണ്ട് പലയാളുകൾക്കും എതിർക്കാൻ ഭയമാണ്. റോഡിനായി വാദിക്കുന്നവർക്ക് പറയാനുള്ളത് ഇതാണ്.
വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തെ ഭൂമി രജിസ്ട്രേഷൻ വിലയുടെ ഇരട്ടിയെങ്കിലും നഷ്ടപരിഹാരം നൽകണം എന്നാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പറയുന്നത്. എന്നാൽ പയ്യന്നൂർ മാതമംഗലം പിഡബ്യൂഡി റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഒരു രൂപയും കിട്ടുന്നില്ല.