കോഴിക്കോട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി.സി.ജോർജിന്‍റെ അതിരുവിട്ട വാക്കുകൾ.വിവാദമായതോടെയാണ് ഖേദപ്രകടനം 

കണ്ണൂര്‍:മാഹിക്കെതിരായ മോശം പരാമർശം വിവാദമായതോടെ ഖേദപ്രകടനവുമായി പി.സി.ജോർജ്. പ്രതിഷേധമുയരുകയും മാഹി പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ക്ഷമാപണം. കോഴിക്കോട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു പി.സി.ജോർജിന്‍റെ അതിരുവിട്ട വാക്കുകൾ.

 ദേശീയ പാത വികസിച്ചതിന്‍റെ നേട്ടം പറയുന്നതിനിടെയയായിരുന്നു മാഹിയെ അധിക്ഷേപിച്ചുള്ള പിസിയുടെ പ്രസ്താവന. കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന് വോട്ട് ചോദിക്കുന്നതിനിടെയായിരുന്നു പി.സി.ജോർജ് ഇത് പറഞ്ഞത്. അപമാനിച്ച ജോർജിനെതിരെ മാഹിയിൽ പ്രതിഷേധം കനത്തു. സിപിഎമ്മും കോൺഗ്രസും തെരുവിലിറങ്ങി.കോലം കത്തിച്ചു.മാഹി പൊലീസ് ജോർജിനെതിരെ കേസെടുത്തു.എംഎൽഎ ദേശീയ വനിതാ കമ്മീഷനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.


കേസിനും പ്രതിഷേധങ്ങൾക്കും പിന്നാലെ ബിജെപി പ്രാദേശിക ഘടകവും തളളിപ്പറഞ്ഞതോടെ ജോർജ് തിരുത്തി.ദേശീയ പാത വികസിച്ചതോടെ മാഹി കൂടുതൽ സുന്ദരമായെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും മാഹിക്കാരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്

മാഹിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിസി ജോർജ്