തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്.

കോട്ടയം: എന്‍ഡിഎ മുന്നണിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. എന്‍ഡ‍ിഎ ഒരു മുന്നണിയാണോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ് പറഞ്ഞു. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ പിസി ജോര്‍ജ് താന്‍ മുന്നണിയില്‍ നിന്നും ഒളിച്ചോടില്ലെന്നും വ്യക്തമാക്കി. 

കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയിൽ ബി ജെ പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി ജെ പി കരുതുന്നത്. എന്‍ഡിഎ എന്നത് ഒരു തട്ടിക്കൂട്ട് സംഘമാണ്. എന്‍ഡിഎ യോഗത്തില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായാണ് ജനപക്ഷം നേതാവ് പിസി ജോർജ് എൻഡിഎയിൽ ചേർന്നത്. എന്നാൽ ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ ഉൾപ്പെടെ എൻഡിഎ മൂന്നാം സ്ഥാനത്തായി പോയി. ബിജെപിക്കൊപ്പം ചേരാനുള്ള ജോർജിന്റെ തീരുമാനം ജനപക്ഷത്തിന് അകത്ത് വലിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്.