വൈകിട്ട് 5.40-ഓടെയാണ് ജോർജിനെ ജില്ലാ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടു വന്നത്. നേരത്തെ നടത്തിയ ആരോഗ്യപരിശോധനയിൽ ജോർജിൻ്റെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൻ്റെ പേരിൽ ജയിലിലായ ജനപക്ഷം നേതാവ് പിസി ജോർജ്ജ് പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് കഴിഞ്ഞ രാത്രി ചിലവിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ ബ്ലോക്കിൽ നിരീക്ഷണത്തിലാണ് ജോർജ്. രാത്രി ജയിൽ ജീവനക്കാർ ആശുപത്രി സെല്ലിൻ്റെ വാതിൽ പൂട്ടാനെത്തിയപ്പോൾ ജോർജ് ഇവരെ തടഞ്ഞു. എന്നാൽ ജോർജിൻ്റെ എതിർപ്പ് മറികടന്നു ജയിൽ ജീവനക്കാർ ബ്ലോക്ക് അടപ്പിച്ചു. വൈകിട്ട് 5.40-ഓടെയാണ് ജോർജിനെ ജില്ലാ ജയിലിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടു വന്നത്. നേരത്തെ നടത്തിയ ആരോഗ്യപരിശോധനയിൽ ജോർജിൻ്റെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം കണ്ടെത്തിയിരുന്നു.
ജോർജിൻ്റെ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി.സി ജോർജ് (PC George) നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും.
തിരുവനന്തപുരം വിദ്വേഷ കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂർ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പി സി ജോർജിന്റെ വാദം. ഈ സാഹചര്യത്തിൽ വഞ്ചിയൂർ കോടതി ഉത്തരവ് റദ്ദാക്കണമെന്നു പി സി ജോർജ്ജ് ഹർജിയിൽ പറയുന്നു. കേസിൽ വീഡിയോ അടക്കം കൈയ്യിൽ ഉള്ളപ്പോൾ എന്തിനാണ് പ്രതിയെ കസ്റ്റഡിയിൽ വെക്കുന്നതെന്ന ഹൈകോടതിയുടെ ചോദ്യത്തിനും സർക്കാർ മറുപടി നൽകണം.
തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തിൽ നടത്തിയ വിവാദ പ്രസംഗത്തിൽ കോടതി നൽകിയ ജാമ്യ ഉപാധികൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് പി സി ജോർജിന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയത്. പിന്നാലെ കൊച്ചിയിൽ അറസ്റ്റ് ചെയ്ത ജോർജ്ജിനെ പൊലീസ് അർദ്ധ രാത്രി തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെ രാവിലെ കനത്ത സുരക്ഷയിൽ ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കി. തുടർന്ന് ജോർജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തിടുക്കത്തിലുള്ള നടപടികൾക്ക് പിന്നിൽ സർക്കാരെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ മാധ്യമങ്ങളെ കണ്ട പിസി ജോർജ്ജ് ആരോപിച്ചിരുന്നു.
തുടരെ തുടരെ കുറ്റം ആവർത്തിക്കുകയാണ് ജോർജെന്നും അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിക്കുന്നത്. കൂട്ട് പ്രതികളെ കണ്ടെത്താൻ ജോർജിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് ആവശ്യം. ഒപ്പം പിസിയുടെ പ്രസംഗവുമായി ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ശബ്ദ സാമ്പിൾ എടുക്കേണ്ടകുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടു. അതേസമയം, വിദ്വേഷ പ്രസംഗ കേസിൽ തെളിവ് കിട്ടിയിട്ടും പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ വച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. ഇതിൽ വിശദീകരണം നൽകണമെന്ന് ഡിജിപിയോട് ജസ്റ്റിസ് പി ഗോപിനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്
