ചോദ്യം ചെയ്യൽ ഒഴിവാക്കി പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്, ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന് പൊലീസ്
അതേസമയം നാളെ പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. നാളെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പിസി ജോർജ് പ്രചാരണം നടത്തും എന്നാണ് നേരത്തെ ബിജെപി അറിയിച്ചിരുന്നത്.
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി പി.സി.ജോർജ്ജ് നാളെ ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി.ജോർജ്ജ് മറുപടി നൽകിയത്. മറ്റൊരു ദിവസം നൽകണമെന്നായിരുന്നു അഭ്യർത്ഥന. നാളെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്നായിരുന്നു നോട്ടീസ്. ജോർജ്ജിന് വീണ്ടും നോട്ടീസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ നാളെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താനാണ് പി.സി.ജോർജ്ജിന്‍റെ തീരുമാനം
വിദ്വേഷ പ്രസംഗ കേസിൽ മൊഴിയെടുക്കാനായി നാളെ തിരുവനന്തപുരം ഫോർട്ട് അസി. കമ്മിഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു പൊലീസിൻ്റെ നിർദേശം നിർദേശം. എന്നാൽ അനാരോഗ്യം മൂലം നാളെ ചോദ്യം ചെയ്യല്ലിന് ഹാജരാവാനാവില്ലെന്ന് കാണിച്ച് ജോർജ് പൊലീസിന് മറുപടി നൽകി. പൊലീസ് നിർദേശിക്കുന്ന മറ്റൊരു തീയതിക്ക് ചോദ്യം ചെയ്യല്ലിന് ഹാജരാവാമെന്നും ജോർജ് വ്യക്തമാക്കി. ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി.കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.
എന്നാൽ നാളെ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോകുകയാണെന്നും കൊച്ചിയിൽ പോയി ചോദ്യം ചെയ്യല്ലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടിയിൽ പറയുന്നു. നാളെ ആരോഗ്യപരിശോധനയ്ക്ക് വേണ്ടി തനിക്ക് ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ നാളെ കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യല്ലിന് ഹാജരാവാം എന്നാണ് പിസിയുടെ മറുപടിയിൽ പറയുന്നത്.
അതേസമയം നാളെ പിസി ജോർജ്ജ് തൃക്കാക്കരയിൽ പ്രചരണത്തിന് എത്തും എന്നു തന്നെയാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. നാളെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പിസി ജോർജ് പ്രചാരണം നടത്തും എന്നാണ് നേരത്തെ ബിജെപി അറിയിച്ചിരുന്നത്. പൊലിസിൻ്റെ നോട്ടീസ് അവഗണിച്ച് ജോർജ് തൃക്കാക്കരയിലേക്ക് പോയാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടി തുടങ്ങിയേക്കും.
തൻ്റെ പ്രചാരണം തടയാൻ ചോദ്യം ചെയ്യാൽ മറയാക്കിയ സർക്കാരിന്‍റെ തൃക്കാക്കര നാടകം പുറത്തായെന്ന് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പി സി ജോർജിന്‍റെ അറസ്റ്റ് വർഗീയ വിഷം പരത്തുന്നവർക്കുള്ള ഫസ്റ്റ് ഡോസ് ആണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് നാളെ പ്രചാരണത്തിൽ മറുപടി നൽകാൻ ഇരിക്കെ ആണ് പി സി ജോർജിന് പൊലിസ് തടയിട്ടത്. വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് രാവിലെ 11 മണിക്ക് ഹാജരാകണം എന്നാണ് ഫോർട്ട് അസി കമ്മീഷണറുടെ നിർദേശം. ഉച്ചയ്ക്ക് ശേഷമാണ് നോട്ടീസ് പി സി ജോർജിന് കിട്ടിയത്.