ഒരു മുന്നണിയുടേയും ഭാഗമാകണോയെന്ന് തീരുമാനിച്ചിട്ടില്ല; കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും പി സി ജോർജ്
സുരേന്ദ്രൻ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നിൽ നിന്നു. മാന്യതയും മര്യാദയും കൊണ്ടാണ് സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ കൊടുത്തത്.
കോട്ടയം: ഒരു മുന്നണിയുടേയും ഭാഗമാകണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പി സി ജോർജ് എംഎൽഎ. ആരുടേയും പിന്തുണ സ്വീകരിക്കും. യുഡിഎഫ് നേതാക്കൾ കുഴപ്പക്കാരാണ്, അനുയായികൾ നല്ലവരാണ്. തനിക്ക് കെ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളതെന്നും പി സി ജോർജ് പറഞ്ഞു.
സുരേന്ദ്രൻ ആചാര സംരക്ഷണത്തിനായി ശബരിമല സമരത്തിന് മുന്നിൽ നിന്നു. മാന്യതയും മര്യാദയും കൊണ്ടാണ് സുരേന്ദ്രന് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്തുണ കൊടുത്തത്. മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച് അന്തിമ തീരുമാനം പറയുമെന്നും പി സി ജോർജ് പറഞ്ഞു.
അതേസമയം, പി സി ജോർജിന്റെ ആരോപണങ്ങളില്‍ പരിഭവമില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചിരുന്നു. ജോർജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പി സി ജോർജിൻ്റെ മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. താനാണ് യുഡിഎഫ് പ്രവേശനം നിഷേധിച്ചതെന്ന പ്രസ്താവന ജോർജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു. ഉമ്മൻ ചാണ്ടി പാര വച്ചതുകൊണ്ടാണ് തന്നെ യുഡിഎഫിൽ പ്രവേശിപ്പിക്കാത്തതെന്നാണ് പി സി ജോർജ് പറഞ്ഞത്.